പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ
2022 | മെയ് 17 | ചൊവ്വ | 1197 | എടവം 3 | അനിഴം
കെ റെയിലിന്റെ സാമൂഹികാഘാത പഠനത്തിനായുള്ള സര്‍വേക്കല്ലിടല്‍ നിര്‍ത്തിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഭൂവുടമകള്‍ക്കു സമ്മതമെങ്കില്‍ അതിരടയാള കല്ലിടും. ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ സര്‍വേ നടത്താന്‍ റവന്യൂ വകുപ്പ് ഉത്തരവിറക്കിയെങ്കിലും സര്‍വേക്കല്ലിടുന്നതു നിര്‍ത്തിവയ്ക്കാന്‍ ഉത്തരവു പുറപ്പെടുവിച്ചിട്ടില്ലെന്ന് കെ റെയില്‍ കോര്‍പറേഷന്‍ വ്യക്തമാക്കി.
തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിക്കുന്ന യൂണിക് തണ്ടപ്പേര്‍ പദ്ധതിക്കു സംസ്ഥാനത്തു തുടക്കം. ഇതോടെ ഒരാള്‍ക്ക് എവിടെയൊക്കെ ഭൂമിയുണ്ടോ അതെല്ലാം ഒറ്റ തണ്ടപ്പേരിലാകുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യ യുണീക് തണ്ടപ്പേര്‍ രസീത് ഗതാഗത മന്ത്രി ആന്റണി രാജുവിനു കൈമാറി.
സംസ്ഥാനത്ത് ഇന്നും തീവ്ര മഴ. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. മറ്റു ജില്ലകളിലെല്ലാം ഇന്ന് യെല്ലോ അലര്‍ട്ടാണ്. കാലവര്‍ഷം 27 ന് ആരംഭിക്കും. വ്യാഴാഴ്ച മുതല്‍ 24 വരെ മഴയുണ്ടാകാന്‍ സാധ്യതയില്ലെന്നാണു റിപ്പോര്‍ട്ട്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
തമിഴ്നാട്ടില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചതിനു ചുമത്തിയ പത്തു ലക്ഷം കേസുകള്‍ റദ്ദാക്കി. കൂട്ടംകൂടിയതിനും ലോക്ഡൗണ്‍ ലംഘിച്ച് സ്ഥാപനങ്ങള്‍ തുറന്നതിനും മറ്റുമുള്ള കേസുകളാണ് റദ്ദാക്കിയത്. എന്നാല്‍ പൊലീസുകാര്‍ക്കെതിരായ അതിക്രമം, വ്യാജ ഇ പാസ് തയ്യാറാക്കല്‍ മുതലായ കുറ്റങ്ങള്‍ക്കെടുത്ത കേസുകള്‍ നിലനില്‍ക്കും.
പാലക്കാട് എക്സൈസ് ഡിവിഷണല്‍ ഓഫീസിലെ നൂറുദ്ദീന്‍ എന്ന ഉദ്യോഗസ്ഥനില്‍നിന്ന് വിജിലന്‍സ് പത്തു ലക്ഷം രൂപ പിടികൂടി. കൈക്കൂലിയായി കിട്ടിയ 10,23,600 രൂപ ചിറ്റൂരിലെ വിവിധ എക്സൈസ് ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്കു വിതരണം ചെയ്യാന്‍ കൊണ്ടുപോകുമ്പോഴായിരുന്നു വിജിലന്‍സ് പിടികൂടിയത്. കള്ളുഷാപ്പ് ലൈസന്‍സികളില്‍ നിന്ന് കൈക്കൂലി വാങ്ങിയ പണമാണിതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മുട്ടില്‍ മരംമുറി കേസില്‍ ആരോപണവിധേയനായ മുന്‍ വില്ലേജ് ഓഫീസര്‍ കെ.കെ. അജിയെ അറസ്റ്റു ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈട്ടി മരങ്ങള്‍ മുറിച്ചു മാറ്റാന്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് സഹായം നല്‍കിയതുമൂലം എട്ടു കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് കേസ്.
നടിയെ ആക്രമിച്ച കേസില്‍ തെളിവു നശിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ ശരതിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയശേഷം ശരത് പ്രതികരിച്ചു. ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴി കള്ളമാണ്. തെളിവ് നശിപ്പിച്ചെന്ന ആരോപണവും തെറ്റാണെന്നും ശരത് പ്രതികരിച്ചു.
കെ റെയിലിനു ജിപിഎസ് സര്‍വേ നടത്താന്‍ തീരുമാനിച്ചതോടെ കല്ലിടല്‍ സര്‍വേ പൂര്‍ണമായും ഒഴിവാക്കും. 530 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ ഇരുപതിനായിരത്തോളം സര്‍വേക്കല്ലിടാനായിരുന്നു പരിപാടി. എന്നാല്‍ പ്രതിഷേധ സമരങ്ങള്‍മൂലം 190 കിലോമീറ്ററില്‍ 6,020 കല്ലുകളാണു നാട്ടിയത്. ഇതില്‍ നാലിലൊരു ഭാഗം കല്ലുകളും സമരക്കാര്‍ പിഴുതെറിഞ്ഞിട്ടുണ്ട്.
സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. സര്‍വേ രീതി മാത്രമാണ് മാറ്റുന്നത്. സര്‍ക്കാര്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ല. സര്‍വേ രീതി മാറിയാല്‍ പ്രതിപക്ഷം സഹകരിക്കുമോയെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സില്‍വര്‍ ലൈന്‍ പദ്ധതിക്കു സര്‍വേക്കല്ലിടല്‍ നിര്‍ത്തിവച്ചത് ജനങ്ങളുടെ വിജയമെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും. ഇരുവരും വെവ്വേറെ സ്ഥലങ്ങളില്‍ മാധ്യമങ്ങളോടു പ്രതികരിക്കവേയാണ് ഇങ്ങനെ പറഞ്ഞത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി മനസിലാക്കിയാണ് കല്ലിടല്‍ നിര്‍ത്തിയതെന്നു സതീശന്‍ പറഞ്ഞു. പിണറായി വിജയനു ജനങ്ങളുടെ മുന്നില്‍ മുട്ടുമടക്കേണ്ടി വന്നെന്നു വി മുരളീധരന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കെ റെയിലിന് അനുമതി നല്‍കില്ലെന്നു പിണറായി വിജയനു ബോധ്യമായെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാരിന് ലോട്ടറിയില്‍നിന്നു വലിയ ലാഭമൊന്നുമില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ചെലവും സമ്മാനത്തുകയും കഴിഞ്ഞ് ചെറിയ ലാഭമേയുള്ളൂ. എന്നാല്‍ രണ്ടുലക്ഷം പേരുടെ ഉപജീവനമാര്‍ഗമാണ് ലോട്ടറി എന്നും ധനമന്ത്രി വ്യക്തമാക്കി. ലോട്ടറിയിലൂടെ മൂന്നു ലക്ഷത്തോളം പേര്‍ക്ക് സമ്മാനം ലഭിക്കുന്നുണ്ടെന്നും മന്ത്രി പറയുന്നു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
മണ്ണുത്തി - വടക്കുംചേരി ദേശീയപാതയുടെയും കുതിരാന്‍ തുരങ്കത്തിന്റെയും പണിക്ക് ദേശീയപാത അതോററ്റി 243.99 കോടി രൂപ ഗ്രാന്റായി കരാര്‍ കമ്പനിയ്ക്കു നല്‍കിയെന്നു വിവരാവകാശ രേഖ. കരാറനുസരിച്ചാണ് ഇത്രയും തുക നല്‍കിയതെന്ന് കെ.പി.സി.സി. സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്തിനു നല്‍കിയ രേഖയില്‍ പറയുന്നു. തുരങ്കത്തിന്റെ പണിയ്ക്ക് 230.77 കോടി രൂപയാണ് ചെലവായത്. 42 ഇനം പണികള്‍ പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ടോള്‍ പിരിക്കാന്‍ അനുമതി നല്‍കിയത് ക്രമക്കേടാണെന്ന് ഷാജി കോടങ്കണ്ടത്ത് പറഞ്ഞു.
നിലമ്പൂരിലെ ഒറ്റമൂലി വൈദ്യന്റെ കൊലപാതകക്കേസില്‍ പിടിയിലാകാനുള്ള അഞ്ചു പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.വൈദ്യനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കാന്‍ ഉപയോഗിച്ച കത്തി വാങ്ങിയ കടയില്‍ കൂട്ടുപ്രതി നൗഷാദുമായി പൊലീസ് തെളിവെടുപ്പു നടത്തി. ബില്ലിന്റെ പകര്‍പ്പ് കണ്ടെത്തി. ഷൈബിന്‍ അഷ്റഫിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ നല്‍കി.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
തുടര്‍ച്ചയായി അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഒരേ പദവി പാടില്ലെന്ന എഐസിസി ചിന്തന്‍ ശിബിര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ടി.എന്‍ പ്രതാപന്‍ എംപി അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം രാജിവച്ചു. സംഘടന രൂപീകരിച്ച 2017 മുതല്‍ പ്രതാപനാണ് ചെയര്‍മാന്‍. ചിന്തന്‍ ശിബിറിലെ തീരുമാനം ആദ്യം നടപ്പാക്കുന്ന നേതാവായി പ്രതാപന്‍.
കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മാവൂര്‍ കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടി. പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗത്തോട് പരിശോധന നടത്താനും മന്ത്രി നിര്‍ദ്ദേശിച്ചു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
വയനാട് ജില്ലയില്‍ പൊക്ലെയിനും ജേസീബിയും അടക്കമുള്ള യന്ത്രങ്ങളുടെ സഹായത്തോടെ മണ്ണെടുക്കുന്നതു നിരോധിച്ചു. ശക്തമായ മഴ മുന്നറിയിപ്പ് നിലവിലിരിക്കുന്ന സാഹചര്യത്തിലാണ് ഓഗസ്റ്റ് 31 വരെ നിരോധനം ഏര്‍പ്പെടുത്തി കളക്ടര്‍ ഉത്തരവു പുറപ്പെടുവിച്ചത്.
കണ്ണൂര്‍ പിലാത്തറയില്‍ വൃത്തിഹീനമായി പ്രവര്‍ത്തിച്ചിരുന്ന കെസി റസ്റ്റോറന്റ് ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു. സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. ഭക്ഷ്യവസ്തുക്കള്‍ ശുചിമുറിയില്‍ കണ്ടെത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഡോക്ടറെ മര്‍ദ്ദിച്ചതിനു കടയുടമയടക്കം മൂന്നുപേരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു.
പാലത്തോള്‍ മപ്പാട്ടുകര റെയില്‍വേ മേല്‍പാലത്തില്‍ നില്‍ക്കവേ, അമ്മയുടെ കൈയില്‍നിന്ന് പുഴയിലേക്കു വീണ 11 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. വീണ സ്ഥലത്തുനിന്ന് രണ്ടുകിലോമീറ്റര്‍ മാറി കട്ടുപ്പാറ തടയണക്ക് അരികില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ട്രെയിന്‍ കടന്നുപോയപ്പോഴുണ്ടായ പ്രകമ്പനത്തില്‍ കയ്യില്‍നിന്ന് കുഞ്ഞ് പുഴയിലേക്കു വീണെന്നാണ് പറയുന്നത്.
ഏറ്റുമാനൂരില്‍ കുടുംബ വഴക്കിനിടെ മകന്‍ തള്ളിയിട്ട അച്ഛന്‍ മരിച്ചു. മാടപ്പാട് സ്വദേശി മാധവന്‍ ആണ് മരിച്ചത്. 79 വയസായിരുന്നു. മകന്‍ ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ ജ്യേഷ്ഠന്‍ അനുജനെ കഴുത്ത് ഞെരിച്ച് കൊന്നു. കണ്ണൂര്‍ കേളകം സ്വദേശി അഭിനേഷാണ് (39) കൊല്ലപ്പെട്ടത്. സഹോദരന്‍ അഖിലേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരികള്‍ ഇന്നു ലിസ്റ്റ് ചെയ്യും. ഓഹരികള്‍ 2.94 മടങ്ങ് സബ്സ്‌ക്രൈബ് ചെയ്തിരുന്നു. ഓഹരി വിപണിയിലെ ലിസ്റ്റിംഗിന് ശേഷം എല്‍ഐസി ആറു ലക്ഷം കോടി രൂപയ്ക്കു മുകളില്‍ മൂല്യമുള്ള രാജ്യത്തെ അഞ്ചാമത്തെ വലിയ കമ്പനിയായി മാറും. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ് എന്നിവയാണ് എല്‍ഐസിയേക്കാള്‍ മൂല്യമുള്ള കമ്പനികള്‍.
വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില അഞ്ചു ശതമാനം വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍ എടിഎഫ് വില ഒരു കിലോ ലിറ്ററിന് 1.23 ലക്ഷം രൂപയായി. വിമാനക്കമ്പനികള്‍ ടിക്കറ്റു നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യത.
വാരാണാസിയിലെ ജ്ഞാന്‍വ്യാപി മസ്ജിദ് സമുച്ചയത്തിലെ കുളം സീല്‍ ചെയ്തു. കുളത്തില്‍ ശിവലിംഗം കണ്ടെത്തിയെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് വാരാണാസി ജില്ലാ കോടതി കുളം സീല്‍ ചെയ്യാന്‍ ഉത്തരവിട്ടത്. കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്‍ കുളം വറ്റിച്ചു പരിശോധിച്ചപ്പോള്‍ ശിവലിംഗം കണ്ടെത്തിയെന്നാണു റിപ്പോര്‍ട്ട്.
ഇരുപതുകാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗംചെയ്ത സഹോദരന്മാര്‍ അറസ്റ്റില്‍. മുംബൈയിലെ ധാരാവിയിലാണ് സംഭവം. യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്തതിന് അനില്‍ ചോഹന്‍, സഹോദരന്‍ നിലേഷ് എന്നിവരാണ് അറസ്റ്റിലായത്.
കാഷ്മീരിലെ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം യുഎന്‍ ചട്ടങ്ങളുടെ ലംഘനമാണെന്നു പ്രസ്താവിച്ച ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷനെതിരെ ഇന്ത്യ. വര്‍ഗീയ അജണ്ട ഇന്ത്യയോടു വേണ്ടെന്നാണ് ഇന്ത്യയുടെ പ്രതികരണം. ജമ്മുകശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും ഒഐസിയുടേത് അനാവശ്യ പ്രസ്താവനയാണെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
മസ്‌കറ്റ്- ബെംഗളൂരു വിമാനത്തില്‍ മദ്യപിച്ചു ലക്കുകെട്ട യാത്രക്കാരന്‍ ബഹളമുണ്ടാക്കുകയും ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറുകയും ചെയ്തതിനെത്തുടര്‍ന്ന് വിമാനം മുംബൈയില്‍ അടിയന്തിരമായി ഇറക്കി. വിമാനത്തില്‍ അപമര്യാദയായി പെരുമാറിയ മുഹമ്മദ് സറഫുദ്ദീന്‍ ഉള്‍വാര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യാ - നേപ്പാള്‍ ബന്ധം ഹിമാലയം പോലെ ഉറച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേപ്പാളിലെ ലുംബിനിയില്‍ ബുദ്ധ പൂര്‍ണ്ണിമ ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വിവിധ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും നേപ്പാളും ആറു കരാറുകളില്‍ ഒപ്പിട്ടു.
സാമ്പത്തിക പ്രതിസന്ധിയില്‍നിന്നു കരകയറാനുള്ള കര്‍മപദ്ധതികള്‍ തയാറാക്കാന്‍ ദേശീയ സമിതി രൂപീകരിച്ചെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. പുതിയ സാമ്പത്തിക നയവും കടമെടുപ്പും അടക്കമുള്ള കാര്യങ്ങള്‍ ഈ സമിതിയാണ് തീരുമാനിക്കുക. പുതിയ ബഡ്ജറ്റ് അവതരപ്പിക്കും. ശ്രീലങ്കന്‍ എയര്‍ലൈന്‍സിനെ സ്വകാര്യ വത്കരിക്കും. റെനില്‍ വിക്രമസിംഗെ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ റെനില്‍ വിക്രമസിംഗെയ്ക്കു പ്രതിപക്ഷം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു. ശക്തമായ പൊടിക്കാറ്റ് പൈലറ്റുമാരുടെ കാഴ്ച തടസപ്പെടുത്തിയ സാഹചര്യത്തിലാണു സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിയത്.
റഷ്യയില്‍നിന്ന് ഫിന്‍ലന്‍ഡിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവച്ചു. വിതരണം ചെയ്ത വൈദ്യുതിക്കു പണം നല്‍കാത്തതിനെത്തുടര്‍ന്നാണ് റഷ്യയുടെ ഏറ്റവും വലിയ ഇലക്ട്രിസിറ്റി കമ്പനിയായ ആര്‍എഒ നോര്‍ഡിക് ഫിന്‍ലന്‍ഡിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിയത്.
ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ 17 റണ്‍സിന് പരാജയപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ജനറല്‍ ഇന്‍ഷുറന്‍സ് രംഗത്തേക്ക് ഡിജിറ്റല്‍ പേയ്മെന്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയായ പേടിഎമ്മും. രാജ്യത്തെ ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ വലിയ സാധ്യതയുണ്ടെന്നും അതുകൊണ്ട് ലൈസന്‍സിന് അപേക്ഷ നല്‍കുമെന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യയിലെ ഒരു മുന്‍നിര ഡിജിറ്റല്‍ പേയ്മെന്റ് ആപ്പായ പേടിഎം രാജ്യത്ത് ക്യൂആര്‍ കോഡും വാലറ്റ് ട്രെന്‍ഡുകളും ആരംഭിച്ചു. പേടിഎമ്മിന്റെ വായ്പാ ബിസിനസ്സിന് ഇപ്പോള്‍ 20,000 കോടി രൂപ വാര്‍ഷിക റണ്‍ റേറ്റ് ഉണ്ട്. ഏപ്രിലില്‍ മാത്രം കമ്പനി പ്ലാറ്റ്ഫോം വഴി 1,657 കോടി രൂപയുടെ (221 മില്യണ്‍ ഡോളര്‍) 2.6 ദശലക്ഷം വായ്പകള്‍ വിതരണം ചെയ്തു. മൊത്തം മര്‍ച്ചന്റ് പേയ്മെന്റ് വോള്യത്തിലോ ജിഎംവിയിലോ 100 ശതമാനം വാര്‍ഷിക വളര്‍ച്ചയും കമ്പനി രേഖപ്പെടുത്തി. ഇത് 0.95 ലക്ഷം കോടി രൂപയായി (12.7 ബില്യണ്‍ ഡോളര്‍).
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്