
കാമുകന് സ്‌മാർട്ട് ഫോൺ വാങ്ങുന്നതിന് പണം കണ്ടെത്തുന്നതിനായി പ്ളസ്‌ടു വിദ്യാർത്ഥിനി വീട്ടമ്മയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് സ്വർണമാലയും കമ്മലും കവർന്നു. മൂവാറ്റുപുഴ സൗത്ത് പായിപ്ര കോളനിയ്ക്ക് സമീപം ജ്യോതിസ് വീട്ടിൽ ജലജയെ (59) ആണ് വിദ്യാർത്ഥിനി മോഷണശ്രമത്തിനിടെ ആക്രമിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
Also Read: ഇടുക്കി കൊച്ചുകരിമ്പന് സമീപം യുവതിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ജലജ വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് പെൺകുട്ടി എത്തിയത്. തുടർന്ന് ജലജയുടെ തലയ്ക്ക് പിന്നിൽ ചുറ്റികകൊണ്ട് അടിക്കുകയായിരുന്നു പിന്നാലെ മാലയും കമ്മലും കവർന്ന് കടന്നുകളയുകയും ചെയ്തു. ഇതിനിടെ ജലജ നാട്ടുകാരോട് വിവരം പറയുകയും ഇവർ പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസെത്തി വിദ്യാർത്ഥിനിയെ ചോദ്യം ചെയ്തപ്പോൾ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജലജയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുറ്റകൃത്യത്തിൽ പെൺകുട്ടിയല്ലാതെ മറ്റാരും ഉൾപ്പെട്ടിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. ആദ്യഘട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ ചില ആഭരണങ്ങൾ കണ്ടെടുത്തിട്ടുണ്ട്. പെൺകുട്ടി ഉപയോഗിച്ച ഗ്ലൗസിൽ പൊതിഞ്ഞ് എറിഞ്ഞുകളഞ്ഞ നിലയിലാണ് വഴിയരികിൽ നിന്ന് മോതിരവും കമ്മലും പോലീസ് കണ്ടെടുത്തത്.
കുറ്റകൃത്യത്തിനുപയോഗിച്ച ചുറ്റികയും മുളകുപൊടിയടക്കമുള്ള സാധനങ്ങളും കണ്ടെടുത്തിട്ടുണ്ട്. കൃത്യമായ മുന്നൊരുക്കത്തോടെയാണ് കുറ്റകൃത്യം നടത്തിയിരിക്കുന്നത് അതിനാൽ പെൺകുട്ടി മുൻപ് ഏതെങ്കിലും കേസിൽ പെട്ടിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ജുവനൈൽ അധികാരികളുടെ പക്കൽ പെൺകുട്ടിയെ ഹാജരാക്കി വിശദമായി മൊഴിയെടുക്കാനുള്ള നടപടിയിലാണ് പോലീസ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്