
വീട്ടിൽ നിധിയുണ്ടെന്നും അതെടുത്ത് നൽകാമെന്നും വിശ്വസിപ്പിച്ച് വീട്ടമ്മയുടെ പക്കൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിനെതിരെ കേസ്. പയ്യന്നൂർ കാറമേൽ സ്വദേശിനിയുടെ പരാതിയിലാണ് ചെറുപുഴ സഹകരണ ആശുപത്രിക്ക് സമീപത്തെ എം.ടി.പി. റ ഷീദ്, മാതാവ് സൈനബ, ഭാര്യ അശിഫ, സഹോദരങ്ങളായ ഷർഫിദ്ദീൻ, ഷംസു, നിസാം, വയനാട്ടിലെ ഉസ്താദ് അബുഹന്ന, കാസർഗോഡ് സ്വദേശിയായ തങ്ങൾ എന്നിവർക്കെതിരേ പയ്യന്നൂർ പോലീസ് കേസെടുത്തത്.
ആറ് ലക്ഷത്തോളം രൂപയാണ് പല ഘട്ടങ്ങളിലായി സംഘം തട്ടിയെടുത്തതെന്ന് പരാതിക്കാരി പറയുന്നു. പരാതിക്കാരിയുടെ മാതാവിന്റെ പേരിലുള്ള പടന്നയിലെ സ്വത്ത് വില്പനയുമായി ബന്ധപ്പെ ട്ട് സമീപിച്ച റഷീദുമായി കുടുംബ കാര്യങ്ങൾ ചർച്ച ചെയ്തതോടെയാണ് തട്ടിപ്പിന് കളമൊരുങ്ങിയത്. പ്രശ്നങ്ങൾക്ക് മാറണം വീട്ടിലെ പാമ്പ് ശല്യമാണെന്നും, പരിഹാരം കാണാൻ കഴിവുള്ള ഉസ്താദ് വയനാട്ടിലുണ്ടെന്നും പറഞ്ഞ് ഉസ്താദിന്റെ ഫോൺ നമ്പർ റഷീദ് വീട്ടമ്മയ്ക്ക് നൽകി.
തുടർന്ന് കഴിഞ്ഞ വർഷം ജനുവരിയിൽ റഷീദ് പരാതിക്കാരിയുമായി വയനാട്ടിലെ ഉസ്താദിന്റെയടുത്ത് പോയി. ഭർത്താവിന്റെ വീട്ടുകാർ കൂടോത്രം ചെയ്തിട്ടുണ്ടെന്നും മൊത്തം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് രണ്ട് ലക്ഷം രൂപ വേണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. പണം നൽകി മന്ത്രങ്ങൾ തുടങ്ങി. വീട്ടിൽ നിധിയുണ്ടെന്നും ചെകുത്താന്മാർ കാവലിരിക്കുന്ന അതെടുക്കുവാൻ വേറെ ആളെ വരുത്തണമെന്നും അറിയിക്കുന്നു. ഇതിനായി നിയോഗിച്ചത് കാസർഗോഡുള്ള തങ്ങളെയാണ്. ഇതിനായി ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടതിൻ പ്രകാരം ഈ തുകയും നൽകി.
പലദിവസങ്ങളിലും അർധരാത്രിയിൽ ഈ സംഘം പരാതിക്കാരിയുടെ വീട്ടിലെത്തി ആഭിചാരകർമങ്ങൾ നടത്തിയിരുന്നു. കർമങ്ങൾ തുടരവെ സംഘത്തിലുള്ള ഉസ്താദുൾപ്പെടെയുള്ളവരുമായി ലൈംഗിക ബന്ധത്തിലേർപ്പടണമെന്നും പറഞ്ഞു. ഇതോടെയാണ് പരാതിക്കാരിക്ക് സംശയം തോന്നിത്തുടങ്ങിയത്. പണം തിരികെ ചോദിച്ചപ്പോൾ സംഘത്തിന്റെ ഭാവം മാറി. ഇതോടെ താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് മനസിലാക്കിയ വീട്ടമ്മ പോലീസിൽ പരാതി നൽകി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്