കരിമ്പൻ-മുരിക്കാശേരി റോഡിൽ ബിഷപ്സ് ഹൗസിനു സമീപമുള്ള കൊടുംവളവിൽ അപകടം തുടർക്കഥയാവുന്നു. അശാസ്ത്രീയമായ റോഡ് നിർമാണത്താൽ വലിയ വാഹനങ്ങൾ ഇവിടെ വളവിൽ തിരിക്കാനാവാതെ കുടുങ്ങുന്നതും മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുന്നതും നിത്യസംഭവമാണ്. കുത്തിറക്കത്തിലെ ഈ കൊടുംവളവിൽ റോഡിന് സംരക്ഷണഭിത്തിയും കൈവരിയുമില്ലാത്തതും അപകടത്തിനു കാരണമാകാറുണ്ട്.
Also Read: അടിമാലിയിൽ വ്യാപാരിയുടെ പക്കൽ നിന്നും അടക്ക മോഷ്ടിച്ചു; മൂന്ന് പേർ അറസ്റ്റിൽ.
ഡ്രൈവറുടെ കണ്ണൊന്നു തെറ്റിയാൽ വാഹനം പതിക്കുന്നത് അഗാധമായ കൊക്കയിലേക്കായിരിക്കും. മിക്കപ്പോഴും വഴിയറിയാതെ ഗൂഗിൾ മാപ്പിനെ ആശ്രയിച്ചു വരുന്ന ഭാരവാഹനങ്ങൾ ഈ വളവിൽ കുടുങ്ങുന്നതു പതിവാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പത്തിലധികം വാഹനങ്ങൾ ഇവിടെ കുടുങ്ങിയിട്ടുണ്ട്. ക്രെയിൻ കൊണ്ടുവന്നാണ് കുടുങ്ങിക്കിടക്കുന്ന വാഹനം മാറ്റുന്നത്. ഇതോടെ റോഡിന്റെ ഇരുവശത്തും മണിക്കൂറുകളോളം ഗതാഗതം തടസപ്പെടും.
കഴിഞ്ഞ ദിവസം യാത്രക്കാരുമായി തൊടുപുഴയിൽ നിന്നു തോപ്രാംകുടിക്ക് പോയ സ്വകാര്യബസ് ഈ വളവിനോടുചേർന്ന് അപകടത്തിൽപ്പെട്ടിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ലാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കൊടുംവളവിൽ ബ്രേക്ക് നഷ്ടപ്പെട്ട് മൺതിട്ടയിലേക്ക് തെന്നിമാറിയ ബസിന്റെ ടയറുകൾ മണ്ണിൽ പൂണ്ടു നിന്നതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. ഇവിടെ സംരക്ഷണഭിത്തിയും കൈവരിയും നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്