
ഇടുക്കി കാർഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേതൃത്വം നല്കുന്ന സഹകരണ സംരക്ഷണമുന്നണിക്കു നേട്ടം. ഇടതുമുന്നണി വിജയിച്ചതായി അനൗദ്യോഗിക പ്രഖ്യാപനം ഉണ്ടായെങ്കിലും കോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷൻ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതിനുശേഷം മാത്രമേ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകൂ. കട്ടപ്പന ഓക്സീലിയം സ്കൂളിൽ എട്ടു ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. 80 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 10,000 വോട്ടർമാരുള്ളതിൽ 5,250 പേരാണ് ഐഡി കാർഡ് വാങ്ങിയിരുന്നത്. ഇതിൽ 4,967 പേർ വോട്ടു രേഖപ്പെടുത്തി.
എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണമുന്നണിയും യുഡിഎഫ് നേതൃത്വം നല്കുന്ന ഐക്യ ജനാധിപത്യ മുന്നണിയും തമ്മിലാണ് കടുത്ത മത്സരം നടന്നത്. രാവിലെ ഒമ്പതു മുതൽ വൈകുന്നേരം നാലുവരെയായിരുന്നു വോട്ടെടുപ്പ് തുടർന്ന് വോട്ടെണ്ണൽ പൂർത്തികരിച്ചെങ്കിലും ബൗദ്യോഗിക ഫലപ്രഖ്യാപനമുണ്ടാകില്ല.
ഐഡി കാർഡുകൾ ലഭിച്ച രണ്ടായിരത്തോളം ഓഹരി ഉടമകളെ വോട്ടർ പട്ടികയിൽനിന്നു ക്രമവിരുദ്ധമായി നീക്കം ചെയ്തതായ യുഡിഎഫ് ആരോപണത്തെത്തുടർന്നാണ് ഔദ്യോഗിക ഫലപ്രഖ്യാപനം കോടതി നടപടിയിലായത്. സിപിഎമ്മും കേരള കോൺഗ്രസ്-എമും ചേർന്ന് തെരഞ്ഞ ടുപ്പ് അട്ടിമറിക്കാനുള്ള നീക്കം നടത്തുന്നുവെന്നാരോപിച്ച് യുഡിഎഫ് കോടതിയെ സമീപിച്ചിരുന്നു.
കനത്ത പോലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അഡ്വക്കേറ്റ് കമ്മീഷന്റെ നിരീക്ഷണത്തിലായിരുന്നു വോട്ടെടുപ്പ്. വോട്ടെടുപ്പ് കേന്ദ്രത്തിൽ മുഴുവൻ സമയം ക്യാമറ നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു.
2016ലാണ് അവസാനമായി ബാങ്കിൽ തെരഞ്ഞെടുപ്പ് നടന്നത്. അന്ന് യുഡിഎഫിന്റെ ഭാഗമായിരുന്ന കേരള കോൺഗ്രസ്-എമ്മിലെ എ.ഒ. അഗസ്റ്റിൻ ആയിരുന്നു പ്രസിഡന്റ്. കാലാവധി പൂർത്തിയായതിനെത്തുടർന്ന് 2021ൽ തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയെങ്കിലും കോവിഡിനെത്തുടർന്ന് തെരഞ്ഞെടുപ്പ് നടന്നില്ല. തുടർന്ന് ആറു മാസം കാലാവധി നീട്ടിനല്കുകയും അതിനുശേഷം അ ഡ്മിനിസ്ട്രേറ്റർ ഭരണത്തിലുമായിരുന്നു.
എട്ടു ജനറൽ, വനിതാസംവരണം-മൂന്ന്, എസ് സി എസ് ടി-ഒന്ന്, നിക്ഷേപ സംവരണം-ഒന്ന് എന്നിങ്ങനെ 13 അംഗ പാനലാണ് ഇരുവിഭാഗത്തിനും മത്സരിച്ചത്. നാലു സ്വതന്ത്രരുൾപെടെ 30 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. അയ്യപ്പൻകോവിൽ, കാഞ്ചിയാർ, കാമാക്ഷി, മരിയാപുരം, വാഴത്തോപ്പ്, കഞ്ഞിക്കുഴി, കൊന്നത്തടി, വാത്തിക്കുടി ഗ്രാമപഞ്ചായത്തുകൾ, കട്ടപ്പന നഗരസഭ എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് സഹകാരികൾ.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്