
ഏറ്റുമാനൂര്‍ അതിരമ്പുഴയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവതിയെ പൊലീസ് പിടികൂടി. ഇടുക്കി പനംകൂട്ടി സ്വദേശിനിയായ ചീങ്കല്ലേല്‍ പത്മനാഭന്റെ ഭാര്യ തങ്കമ്മയെയാണ് ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തങ്കമ്മയും സുഹൃത്തുക്കളും ചേര്‍ന്ന് 2021ല്‍ അതിരമ്പുഴയിൽ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മുക്കുപണ്ടം പണയം വെച്ച് 1,71,500 രൂപ തട്ടിയെടുക്കുകയായിരുന്നു.
പിന്നീട് സ്വര്‍ണം പരിശോധിച്ചതില്‍ ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളില്‍ ഒരാളായ പാണ്ടന്‍പാറയില്‍ വീട്ടില്‍ അപ്പക്കാള എന്ന് വിളിക്കുന്ന രാകേഷിനെ പിടികൂടുകയും ചെയ്തിരുന്നു. മറ്റു പ്രതികള്‍ രണ്ടു വര്‍ഷക്കാലമായി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.
ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഒളിവില്‍ കഴിഞ്ഞുവരുന്ന പ്രതികളെ പിടികൂടുന്നതിന് വേണ്ടി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ ശക്തമായ തിരച്ചിലിനൊടുവില്‍ ഇടുക്കി കമ്പിളിക്കണ്ടത്ത് നിന്ന് യുവതിയെ പിടികൂടുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ കോതമംഗലം സ്വദേശി ബിജുവിനെ പെരുമ്പാവൂരിൽ നിന്ന് അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്








