
നൂറ് കണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ഇരട്ടയാർ ജലസംഭരണിയിൽ കക്കൂസ് മാലിന്യം തല്ലിയ സംഭവത്തിൽ രണ്ട് പേരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തൈക്കാട്ടുശേരി തേവർവട്ടം സ്വദേശി രാം നിവാസ് വീട്ടിൽ രാംലാൽ (36), എരമല്ലൂർ സന്തോഷ് ഭവനത്തിൽ സന്തോഷ് (43) എന്നിവരാണ് അറസ്റ്റിലായത്. ഇവർ മാലിന്യം തല്ലാൻ ഉപയോഗിച്ച ടാങ്കർ ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ഏഴിന് കട്ടപ്പനയിലെ ഹോട്ടലിൽ നിന്ന് ശേഖരിച്ച മാലിന്യം പ്രതികൾ ഇരട്ടയാർ ഡാമിൽ തള്ളുകയായിരുന്നു. ഇതോടെ കുടിവെള്ള പദ്ധതികൾ ഉൾപ്പെടെ അവതാളത്തിലായി. ക്ലോറിനേഷൻ അടക്കമുള്ള കാര്യങ്ങൾ ചെയ്തിട്ടും ദുർഗന്ധം വമിച്ചുകൊണ്ടിരുന്ന ജലാശയത്തിൽ നിന്ന് വെള്ളം ഉപയോഗിക്കേണ്ട ഗതികേടിലായിരുന്നു നാട്ടുകാർ. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിൻസൺ വർക്കിയുടെ നേതൃത്വത്തിൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഒരാഴ്ചയായി പ്രതികളെ പിടികൂടാൻ വ്യാപക തെരച്ചിൽ നടത്തി.
ഒടുവിൽ പ്രദേശത്തെ സി.സി ടി.വി ക്യാമറകൾ പരിശോധിച്ച് കട്ടപ്പന സി.ഐ. വിശാൽ ജോൺസൺ നടത്തിയ അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. തുടർന്ന് സി.ഐയുടെ നേതൃത്വത്തിലുള പൊലീസ് സംഘം ആലപ്പുഴയിൽ നിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. പൊതുസ്ഥലത്ത് മാലിന്യൻ നിക്ഷേപിക്കൽ,കുടിവെള്ളം മലിനമാക്കൽ, പൊതുജനാരോഗ്യം നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്








