
തൊടുപുഴ മലങ്കര ജലാശയത്തിലെ തുരുത്തിൽ കുട്ടവഞ്ചിയില്‍ കൊണ്ടുപോയി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസിലെ പ്രതി പിടിയിൽ. തൊടുപുഴ മുട്ടം സ്വദേശി താന്നിക്കാമറ്റത്തില്‍ ഉദയലാല്‍ ഘോഷിനെ(34) യാണ് എറണാകുളത്ത് ലോഡ്ജില്‍ നിന്നും പിടികൂടിയത്. ഒരു മാസത്തിലധികമായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.
ഇടുക്കി സ്വദേശിനിയായ യുവതിക്കൊപ്പം ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നതിനിടെ യുവതിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാള്‍ക്ക് രണ്ടു ഭാര്യമാരുണ്ടായിരുന്നു. രണ്ടുപേരും തൊഴില്‍ തേടി വിദേശത്താണ്. ഇതിനിടെ എറണാകുളത്ത് ഹോംനഴ്‌സായി ജോലി ചെയ്തുവരുന്ന സ്ത്രീയെ ഇയാള്‍ അടുത്തിടെ രജിസ്റ്റര്‍ വിവാഹം ചെയ്തിതാതായും പറയപ്പെടുന്നു. ഈ സ്ത്രീയൊടൊപ്പമായിരുന്നു ഇയാള്‍ ലോഡ്ജില്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.
ജനുവരി 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇടുക്കി സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. പ്രതിക്ക് സ്വന്തമായി കുട്ടവഞ്ചിയുണ്ട്. ഇതില്‍ രണ്ട് കുട്ട വഞ്ചികളിലായി പ്രതിയും പെണ്‍കുട്ടിയും മറ്റ് രണ്ടുകുട്ടികളും കൂടി ജലാശയത്തിന് സമീപത്തെ തുരുത്തിലേക്ക് പോകുകയായിരുന്നു. ഇതിനിടെ മറ്റ് രണ്ട് കുട്ടികളേയും പ്രതി തന്ത്രപൂര്‍വം തിരിച്ചയക്കുകയായിരുന്നു. ഇതിനുശേഷം പ്രതി പെണ്‍കുട്ടിയുമായി തുരുത്തിലെ കുറ്റിക്കാട്ടിലേക്ക് പോയി. അവിടെ വച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായരുന്നു എന്നാണ് വിവരം. ഭയന്നുപോയ പെണ്‍കുട്ടി ഈ വിവരം മറ്റാരോടും പറഞ്ഞിരുന്നില്ല.
എന്നാല്‍ അടുത്ത ദിവസം ഹോസ്റ്റലില്‍ എത്തിയ പെണ്‍കുട്ടിയുടെ സ്വഭാവത്തിലെ വ്യതിയാനങ്ങള്‍ ഹോസ്റ്റല്‍ അധികൃതര്‍ ശ്രദ്ധിക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വധേയയാക്കി. ഈ സമയത്താണ് പീഡനവിവരം പുറത്തു വരുന്നത്. ഇതിനുപിന്നാലെ അവര്‍ സമീപ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പ്രതിയെ തിരക്കി പൊലീസ് മുട്ടം മാത്തപ്പാറയിലെത്തി. ഇതിനിടെ പൊലീസ് തന്നെ അന്വേഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ പ്രതി ഒളിവില്‍ പോകുകയായിരുന്നു.
ഇതിനുപിന്നാലെ സംഭവം നടന്ന പ്രദേശം ഉള്‍പ്പെടുന്ന മുട്ടം പൊലീസ് സ്റ്റേഷനില്‍ കേസ് കൈമാറി. ഇതിന്റെ ഭാഗമായാണ് മുട്ടം പൊലീസ് പീഡനം നടന്ന സ്ഥലത്തും പരിശോധന നടത്തിയിരുന്നു. പരിശോധന നടന്ന സമയത്ത് ജലാശയത്തിന് നടുവിലെ തുരുത്തിലെത്താന്‍ പൊലീസ് തൊടുപുഴ അഗ്നിരക്ഷാ സേനയുടെ സഹായവും തേടിയിരുന്നു. ഇതിനായെത്തിച്ച ഡിങ്കിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തുരുത്തിലേക്കെത്തിയത്. പെണ്‍കുട്ടിയെ തുരുത്തിലെത്തിച്ച പ്രതിയുടെ ഉടമസ്ഥതയിലുള്ള കുട്ട വഞ്ചിയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്








