മക്കളുടെ സാങ്കേതികജ്ഞാനം മാതാപിതാക്കളെ ആഹ്ളാദവാന്മാരാക്കുകയും അവരതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു. എന്നാല്‍ ഇപ്പോള്‍ നിസാരമെന്നും നല്ലതെന്നുമൊക്കെ തോന്നുമെങ്കിലും മൊബൈല്‍ ഉപയോഗം യഥാര്‍ഥത്തില്‍ കുട്ടികളുടെ ഭാവിജീവിതം പാഴാക്കുകയാണ് ചെയ്യുന്നത്. ''നിങ്ങളുടെ കുട്ടികള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ നല്‍കുന്നത് നിര്‍ത്തുക'' എന്ന തലക്കെട്ടില്‍ വന്ന ഒരു ലേഖനം ഇപ്പോള്‍ ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്.
കുട്ടികള്‍ക്ക് ഭാവിയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഈ ലേഖനത്തില്‍ പറയുന്നത്. 10 വയസുവരയുള്ള കുട്ടികള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ നല്‍കുന്നതിലെ അപകടത്തിലേക്കും ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ വരുത്തുന്ന അലംഭാവം മൂലം കുട്ടികള്‍ക്ക് ഭാവിയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളിലേക്കുമാണ് ഈ ലേഖനം വിരല്‍ ചൂണ്ടുന്നത്. മൊബൈല്‍ വിരോധത്താല്‍ ആരെങ്കിലും എഴുതിയതാകും ഇത് എന്ന് കരുതി തള്ളിക്കളയാനാകില്ല. കാരണം ടെക്നോളജിയുമായി അത്രയേറെ അടുത്തുനില്‍ക്കുന്ന മനു കുമാര്‍ ജെയിന്‍ ആണ് ഈ ലേഖനത്തിന് പിന്നിലുള്ളത്.
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഷവോമിയുടെ ഇന്ത്യയിലെ മുന്‍ മേധാവിയാണ് മനുകുമാര്‍ ജെയിന്‍. സ്ഥിതിവിവരക്കണക്കുകള്‍ അടക്കം പങ്കുവച്ചുകൊണ്ടാണ് കൊച്ചുകുട്ടികള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ നല്‍കുന്നതിലെ അപകടം അദ്ദേഹം ലിങ്ക്ഡ് ഇന്‍ പോസ്റ്റിലൂടെ വ്യക്തമാക്കിയത്. പറയുന്നത് ഒരു മൊബൈല്‍ ബ്രാന്‍ഡിന്റെ മുന്‍ മേധാവിയാണ് എന്നതിനാല്‍ത്തന്നെ വിഷയം ഏറെ ശ്രദ്ധനേടുകയും പലര്‍ക്കും പുതിയ തിരിച്ചറിവ് ഉണ്ടാകുകയും ചെയ്തിരിക്കുകയാണ്.
Sapien Lab-ല്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ടിലെ സ്ഥിതി വിവരക്കണക്കുകള്‍ അടക്കം നിരത്തിയാണ് ചെറുപ്പത്തില്‍ കുട്ടികള്‍ സ്മാര്‍ട്ട്ഫോണില്‍ സമയം ചെലവഴിക്കുന്നതിലെ അപകടത്തിലേക്ക് ജെയിന്‍ വിരല്‍ ചൂണ്ടിയിരിക്കുന്നത്. പഠനത്തില്‍ നിന്നുള്ള കണക്കുകള്‍ ശരിക്കും ഞെട്ടിക്കുന്നതാണ്. ഏകദേശം 10 വയസിന് മുൻപ് സ്‌മാര്‍ട്ട്‌ഫോണുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന 60-70 ശതമാനം പെണ്‍കുട്ടികളും വലുതാകുമ്പോൾ കടുത്ത മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ്.
ആണ്‍കുട്ടികളും ഈ ഭീഷണിയില്‍ നിന്ന് മുക്തരല്ല. 10 വയസ്സിന് മുൻപ് സ്‌മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവരില്‍ 45-50 ശതമാനം ആണ്‍കുട്ടികളും പിന്നീടുള്ള ജീവിതത്തില്‍ സമാനമായ വെല്ലുവിളികള്‍ നേരിടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അമിത സ്‌ക്രീന്‍ സമയത്തിന്റെ ദോഷഫലങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയ ജെയിന്‍, കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതില്‍ മാതാപിതാക്കള്‍ക്കുള്ള ഉത്തരവാദിത്തം എടുത്തുകാണിക്കുന്നു.
10 വയസുവരെ കുട്ടികള്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കരുത്. കൊച്ചുകുട്ടികളെ ഭക്ഷണം കഴിപ്പിക്കാനോ, ശാന്തരാക്കി എവിടെയെങ്കിലും ഇരുത്താനോ കരച്ചില്‍ മാറ്റാനോ ഒക്കെയുള്ള മരുന്നായി മാതാപിതാക്കള്‍ സ്മാര്‍ട്ട്ഫോണിനെ ഉപയോഗിക്കുന്നു. എന്നാലിതില്‍ ഒളിഞ്ഞിരിക്കുന്ന അപകടം അവര്‍ മനസിലാക്കുന്നില്ല. കുറഞ്ഞത് 10 വയസുവരെ എങ്കിലും കുട്ടികള്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ മുന്‍കൈയെടുക്കുകയും ശ്രദ്ധിക്കുകയും ചെയ്യേണ്ടതുണ്ട്. സാങ്കേതികവിദ്യയെയോ ടെക്നോളജിയെയോ ഒഴിവാക്കണം എന്ന് ഇതിന് അര്‍ഥമില്ല.
ചെറുപ്പത്തില്‍ മാതാപിതാക്കള്‍ തന്നെ കൈയില്‍വച്ച് നല്‍കുന്ന മൊബൈല്‍, കളിച്ചുവളരേണ്ട പ്രായത്തിലും അവര്‍ കൈവിടാന്‍ തയാറാകുന്നില്ല. അങ്ങനെ കളി സമയം ഉപേക്ഷിക്കുന്ന കുട്ടികള്‍, പകരം മൊബൈല്‍ ഗെയിമുകളില്‍ മുഴുകുകയോ പ്രായത്തിന് അനുയോജ്യമല്ലാത്ത ഷോകള്‍ കാണുകയോ ചെയ്യുന്നു. ഇതെല്ലാം വളര്‍ന്നുവരുന്ന അവരുടെ മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. കൊച്ചുകുട്ടികളുടെ ബാല്യകാലത്തിന്റെ പ്രാധാന്യം ജെയിന്‍ എടുത്തുപറയുന്നുണ്ട്. ഒപ്പം തങ്ങളുടെ കുട്ടികള്‍ക്ക് ശോഭനവും ആരോഗ്യകരവുമായ ഭാവിക്ക് സാധ്യമായ ഏറ്റവും മികച്ച അടിത്തറ നല്‍കേണ്ടത് മാതാപിതാക്കളുടെ കടമയാണെന്നും ജെയിന്‍ ചൂണ്ടിക്കാട്ടുന്നു.
സ്‌മാര്‍ട്ട്‌ഫോണുകളോ ടാബ്‌ലെറ്റുകളോ ഉപയോഗിക്കുന്നതിനോട് താന്‍ എതിരല്ലെന്നും എന്നാല്‍ അത് സന്തുലിതമായി ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി. "ഈ ഉപകരണങ്ങള്‍ നമ്മുടെ ജീവിതത്തില്‍ വിപ്ലവം സൃഷ്ടിക്കുകയും വലിയ സൗകര്യവും കണക്റ്റിവിറ്റിയും നല്‍കുകയും ചെയ്തു. ഞാന്‍ തന്നെ അവ ധാരാളം ഉപയോഗിക്കുന്നു. എന്നിരുന്നാലും, കൊച്ചുകുട്ടികള്‍ക്ക് അവ നല്‍കുമ്പോൾ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്