
ഓട്ടോ ഗാരേജില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവിനെ തന്ത്രപൂര്‍വം കുടുക്കി വര്‍ക്ക്ഷോപ്പ് ഉടമ. ഒരാഴ്ചയിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് മോഷ്ടാവിനെ വര്‍ക്ക്ഷോപ്പ് ഉടമ സാഹസികമായി പിടികൂടിയത്.
Also Read: വ്യാജരേഖാ കേസ്; കെ വിദ്യയെ പൊലീസ് അറസ്റ്റ് ചെയ്തു, പിടിയിലായത് കോഴിക്കോട് നിന്ന്.
തൊടുപുഴ ആശീര്‍വാദ് തിയറ്ററിനു സമീപം പ്രവര്‍ത്തിക്കുന്ന ന്യൂമാൻ ഓട്ടോ ഗാരേജില്‍ കവര്‍ച്ച നടത്തിയ അടിമാലി ഇരുനൂറേക്കര്‍ പാറപ്പിള്ളി അജയദാസിനെ (27)യാണ് സ്ഥാപന ഉടമ മണക്കാട് കൊമ്പിക്കര ബിനു ഏറെ ശ്രമകരമായി പിടികൂടിയത്. പോലീസിനു പരാതി നല്‍കിയെങ്കിലും കാര്യമായ നടപടിയുണ്ടാകാതിരുന്നപ്പോഴാണ് പ്രതിയെ കുടുക്കാൻ ബിനു തീരുമാനിച്ചത്. മല്‍പ്പിടിത്തത്തിലൂടെ ഇയാളെ പിടികൂടുന്നതിനിടെ ഇരുവര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.
കഴിഞ്ഞ ഒൻപതിനാണ് ഗാരേജില്‍നിന്നു വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്സ് ഉള്‍പ്പെടെ 75,000 രൂപയുടെ സാധനങ്ങള്‍ മോഷണം പോയത്. സംഭവത്തില്‍ ബിനു തൊടുപുഴ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ പോലീസിന്‍റെ ഭാഗത്തുനിന്നു മോഷ്ടാവിനെ കണ്ടെത്തുന്നതിനോ പിടികൂടുന്നതിനോ കാര്യമായ ഇടപെടല്‍ ഉണ്ടായില്ലെന്ന് ബിനു പറയുന്നു. തുടര്‍ന്നാണ് മോഷ്ടാവിനെ പിടികൂടാൻ ബിനു നേരിട്ടു ശ്രമം നടത്തിയത്. മോഷണം നടന്ന ദിവസം മുതല്‍ രാത്രി ഇവിടെ കാവലിരിക്കുകയായിരുന്നു ബിനു.
വീണ്ടും വര്‍ക്ക്ഷോപ്പില്‍നിന്നു സാധനങ്ങള്‍ കടത്താൻ മോഷ്ടാവ് എത്തിയേക്കുമെന്നായിരുന്നു ബിനുവിന്‍റെ കണക്കുകൂട്ടല്‍. ഇതിനായി കുറെ സാധനങ്ങള്‍ വര്‍ക്ക്ഷോപ്പില്‍ വയ്ക്കുകയും ചെയ്തു. ബിനുവിന്‍റെ കണക്കുകൂട്ടല്‍ പോലെ കഴിഞ്ഞ 18ന് പുലര്‍ച്ചെ അജയദാസ് കാറുമായി എത്തി സാധനങ്ങള്‍ വാഹനത്തില്‍ കയറ്റി. ഇതോടെ സമീപത്ത് കാത്തിരുന്ന ബിനു അയ്യപ്പദാസിനെ പിടികൂടാൻ ശ്രമിച്ചു. എന്നാല്‍ രക്ഷപ്പെടാൻ ശ്രമിച്ചതോടെ ഇയാളുമായി മല്‍പ്പിടിത്തമായി.
ബലപ്രയോഗത്തിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച അജയദാസിന് വീണ് തലയ്ക്കു പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ബിനു ഇയാളെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പിന്നീട് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച് വിശദമായ പരിശോധന നടത്തിയപ്പോള്‍ പരിക്ക് സാരമുള്ളതല്ലെന്ന് വ്യക്തമായി. തുടര്‍ന്ന് അജയദാസിനെ പോലീസ് അറസ്റ്റു ചെയ്തു.
ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പട്ടയംകവലയിലെ ആക്രിക്കടയില്‍ നിന്നും മോഷണസാധനങ്ങള്‍ കണ്ടെടുത്തു. ആക്രിക്കടയുടമ അബ്ദുള്‍ റസാക്കിന്‍റെ (50) പേരില്‍ കേസെടുത്ത് ഇയാളെയും അറസ്റ്റു ചെയ്തു. ഇത് കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. അജയദാസിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. എന്നാല്‍, സംഭവത്തില്‍ അന്വേഷണം നടത്തി വരികയായിരുന്നെന്നും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നെന്നും പോലീസ് പറഞ്ഞു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







