
മാവേലിക്കരയിൽ ആറുവയസ്സുള്ള മകളെ വെട്ടിക്കൊന്ന സംഭവം ആസൂത്രിതമെന്ന് പോലീസ്. പ്രതി പുന്നമൂട് ആനക്കൂട്ടിൽ ശ്രീമഹേഷ് മൂന്ന് പേരെ കൊല്ലാൻ ലക്ഷ്യമിട്ടിരുന്നതായി പോലീസ് വ്യക്തമാക്കുന്നു. മകൾ നക്ഷത്ര, അമ്മ സുനന്ദ, ശ്രീമഹേഷിന്റെ രണ്ടാം വിവാഹം ഉറപ്പിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥ എന്നിവരെയാണ് കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നത്. തുടർന്ന് ആത്മഹത്യ ചെയ്യാനായിരുന്നു മഹേഷിന്റെ പദ്ധതിയെന്നാണ് സൂചന.
വ്യാഴാഴ്ച അഞ്ചുമണിക്കൂറിലേറെ ചോദ്യംചെയ്തതിൽനിന്നാണ് ശ്രീമഹേഷിൽനിന്ന് പോലീസിന് നിർണായക വിവരം ലഭിച്ചത്. ഇതോടെ ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസെത്തി. വൈരാഗ്യത്തിന്റെ പേരിലാണ് മകളെ കൊന്നതാണെന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്.
ശ്രീമഹേഷുമായുള്ള വിവാഹത്തിൽനിന്ന് പോലീസ് ഉദ്യോഗസ്ഥ പിന്മാറിയിരുന്നു. ശ്രീമഹേഷിന്റെ സ്വഭാവദൂഷ്യം ആരോപിച്ചായിരുന്നു പിന്മാറ്റം. ഉദ്യോഗസ്ഥ പിന്മാറിയത് മകന്റെ കാരണത്താൽ തന്നെയാണെന്ന് അമ്മയും ശ്രീമഹേഷിനെ കുറ്റപ്പെടുത്തി. ഇത് മഹേഷിനെ ചൊടിപ്പിച്ചു. തുടർന്ന് ഒരു മഴു ഓൺലൈനിൽ ഓർഡർ ചെയ്തു. ഇത് കിട്ടിയില്ല. പിന്നാലെ മാവേലിക്കരയിൽനിന്ന് പ്രത്യേകമായി പറഞ്ഞു നിർമിച്ച മഴുവുമായി എത്തിയശേഷം മകളെ കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ തെളിവെടുപ്പിൽ കട്ടിലിനടിയിൽവെച്ച് ഈ മഴു പോലീസ് കണ്ടെടുത്തു.
കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്ത് ശ്രീമഹേഷിനെ ജയിലിലെത്തിച്ചപ്പോൾ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. നിലവിൽ ആലപ്പുഴ മെഡി.കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണിയാൾ.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


.jpeg)




