
മുരിക്കാശ്ശേരിയിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ തമ്മിലുണ്ടായ വക്കേറ്റത്തെ തുടർന്നുണ്ടായ കത്തിക്കുത്തിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ. ഇടുക്കി പതിനാറാംകണ്ടം സ്വദേശി പിച്ചാനിയിൽ അഷ്റഫിനെയാണ് മുരിക്കാശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തത്. ആക്രമണത്തിന് ശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ അടിമാലി മാങ്കുളത്തിന് സമീപത്തുനിന്നും പിടികൂടുകയായിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടിയിലായത്.
Also Read: അടിമാലി പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ യുവാവിന് പൊള്ളലേറ്റു.
ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. മുരിക്കാശ്ശേരി ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനായി സമീപത്ത് മാംസ്യ കച്ചവടം നടത്തുന്ന അഷറഫ് എത്തി. ഫാമിലി റൂമിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥിനികൾ ഉച്ചത്തിൽ സംസാരിച്ചു എന്ന കാരണത്താൽ അഷറഫ് വിദ്യാർത്ഥിനികളോട് ദേഷ്യപ്പെട്ടു.ഈ സമയം ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ബാലമുരളിയും കൂട്ടുകാരും ഇത് ചോദ്യം ചെയ്തു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയായിരുന്നു.
പിന്നീട് ഹോട്ടൽ ഉടമ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. എന്നാൽ ഭക്ഷണം കഴിച്ചിറങ്ങിയ അഷറഫ് ഇയാളുടെ കടയിൽ പോയി കത്തിയുമായെത്തി ബാലമുരളിയും സുഹ്യത്തുക്കളും ഹോട്ടലിൽ നിന്ന് ഇറങ്ങിയ സമയത്ത് ആക്രമിക്കുകയായിരുന്നു. സാരമായ പരിക്കേറ്റ ബാലമുരളിയെ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമീക ചികിത്സ നൽകിയ ശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കസ്റ്റഡിയിലെടുത്ത അഷറഫിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. തുടർന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.







