
അടിമാലി കുമളി ദേശീയപാതയിൽ നാരകക്കാനത്ത് നിൽക്കുന്ന വൻ മരങ്ങളിൽ ഒന്ന് നിലംപൊത്തി. അപകട ഭീഷണി ഉയർത്തി നിന്നിരുന്ന 14 വൻ മരങ്ങളിൽ ഒരെണ്ണമാണ് ഒടിഞ്ഞത്. മരം ഒടിഞ്ഞ് മറ്റൊരു മരത്തിൽ തട്ടിയതിനാൽ സമീപത്തെ പെരുമ്പള്ളിപ്പാറയിൽ ബിജുവിന്റെ വീടിന് മുകളിൽ വീഴാഴെ അപകടം വഴി മാറി. എന്നാൽ ബിജുവിന്റെ കൃഷിയിടത്തിൽ വീണ മരം വ്യാപക കൃഷിനാശം ഉണ്ടാക്കി.
Also Read: കല്ലാർകുട്ടി, പാംബ്ല ഡാമിന്റെ ഷട്ടറുകൾ തുറന്നു; പെരിയാറിന്റെ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രതാ നിർദേശം.
സോഷൽ ഫോറസ്റ്ററിയുടെ ഭാഗമായി വനം വകുപ്പാണ് വർഷങ്ങൾക്ക് മുൻപ് സിൽവ്വർ മരങ്ങൾ റോഡ് അരികിൽ നട്ട് വളർത്തിയത്. മരങ്ങൾ വളർന്ന് വലുതാകുകയും ഒപ്പം ഉൾവശം ദ്രവിച്ച് പോകുകയും ചെയ്തതോടെ വലിയ അപകട ഭീഷണിയാണ് മരങ്ങൾ ഉയർത്തിയിരുന്നത്. ഈ മരങ്ങൾ മുറിച്ച് മാറ്റാൻ വർഷങ്ങളായി പ്രദേശവാസികൾ കളക്ട്രേറ്റിലും മരിയാപുരം പഞ്ചായത്തിലും വനം വകുപ്പിലും പരാതി നൽകുന്നു. എന്നാൽ യാതൊരു വിധ നടപടികളും അധികൃതർ സ്വീകരിച്ചിട്ടില്ലായെന്നും പ്രദേശവാസികൾ വ്യക്തമാക്കുന്നു.
ഇത്തരത്തിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ മിക്കതും സമീപത്തെ വീടിന് മുകളിലേക്കാണ് ചാഞ്ഞ് നിൽക്കുന്നത്. ഈ സാഹചര്യത്തിൽ കാലവർഷം കനക്കുമ്പോൾ ഉറക്കമില്ലാത്ത രാത്രികളാണ് കടന്നതുപോകുന്നതെന്നും പ്രദേശവാസികൾ പറയുന്നു. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ വെട്ടിമാറ്റാൻ ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ടെങ്കിലും നടപടികൾ ഒന്നും ആയിട്ടില്ല. ദേശീയ -സംസ്ഥാന പാതയിലുടനീളം അപകട ഭീഷണി ഉയർത്തിനിൽക്കുന്ന മരങ്ങൾ അടിയന്തിരമായി മുറിച്ച് മാറ്റിയില്ലെങ്കിൽ അപകടങ്ങൾ ക്ഷണിച്ച് വരുത്തുമെന്നതിന് യാതൊരു സംശയവുമില്ല.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്






