
ഉടുമ്പൻചോല-പൊന്നാങ്കണ്ണി റോഡ് നിർമാണത്തിനായി എത്തിച്ച മണ്ണുമാന്തിയന്ത്രത്തിന്റെ യന്ത്രക്കൈയിൽ ഘടിപ്പിക്കുന്ന ബക്കറ്റും പാറ പൊട്ടിക്കുന്ന ബ്രേക്കറും മോഷണംപോയി. പാറ പൊട്ടിച്ചുമാറ്റാൻ ഉപയോഗിക്കുന്ന ബ്രേക്കറിന് 15 ലക്ഷം രൂപയും യന്ത്രക്കൈയിൽ ഘടിപ്പിക്കുന്ന ബക്കറ്റിന് 50,000 രൂപയും വിലവരും.
ബുധനാഴ്ച ജോലികള്‍ക്കു ശേഷം മണ്ണുമാന്തിയന്ത്രത്തിന്‍റെ കൈ ഊരി വച്ചിരുന്നു. പാറ പൊട്ടിച്ച് മാറ്റാൻ ഉപയോഗിക്കുന്ന ബ്രേക്കറിന് 15 ലക്ഷം രൂപയും യന്ത്രക്കൈക്ക് അര ലക്ഷം രൂപയുമാണ് വിലയെന്നും കരാറുകാരൻ പറയുന്നു. കരാറുകാരന്‍റെ പരാതിയില്‍ നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം മണ്ണുമാന്തിയന്ത്രത്തിന്‍റെ ഭാഗങ്ങള്‍ മോഷണം പോയ രാത്രിതന്നെ പ്രദേശത്തെ ഏലം സ്റ്റോറില്‍നിന്ന് അര ലക്ഷത്തോളം രൂപ വിലവരുന്ന അടുപ്പും മോഷ്ടാക്കള്‍ കടത്തി. ഇവ തമിഴ്നാട്ടിലേക്ക് കടത്തിയതായാണ് സൂചന. പാമ്പാടുംപാറ മേഖലയിലും കഴിഞ്ഞ ദിവസം മോഷണം നടന്നിരുന്നു. പ്രദേശത്തുനിന്നു മരംമുറിക്കുന്ന മെഷീൻവാളും പ്രദേശവാസികളുടെ ഏലത്തോട്ടത്തില്‍നിന്ന് ഏലക്കായും മോഷണം പോയി.
പന്തപ്ലാക്കല്‍ ജോസിന്‍റെ വീട്ടില്‍ നിന്നാണ് മരം മുറിക്കുന്ന മെഷീൻ വാള്‍ കടത്തിയത്. മോഷ്ടാക്കള്‍ വീട്ടിനുള്ളില്‍ കയറാനും ശ്രമം നടത്തി. ഉടമസ്ഥര്‍ പള്ളിയില്‍ പോയ സമയത്താണ് മോഷണം നടന്നത്. പ്രദേശത്തെ ഏലത്തോട്ടങ്ങളില്‍നിന്നു കഴിഞ്ഞ ദിവസം പച്ച ഏലക്കാ മോഷണം പോയിരുന്നു.







