കലാപം ആരംഭിച്ചിട്ട് രണ്ടു മാസം കഴിഞ്ഞിട്ടും അത് അമര്‍ച്ച ചെയ്യാൻ കഴിയാത്തത് ഭരണകൂടത്തിന്‍റെ പരാജയമാണ്. ജനത്തിന്‍റെ സ്വത്തിനും ജീവനും സംരക്ഷണം കൊടുക്കാൻ ബാധ്യതപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ഭരണഘടന സ്ഥാപനങ്ങളെ നിശബ്ദമാക്കുന്നത് കലാപം വളരുന്നതിന് മാത്രമേ ഉപകരിക്കുകയുള്ളൂ.
കലാപകാരികളെ ആയുധമണിയിച്ചത് ആരെന്ന് അന്വേഷിക്കുവാൻ ഭരണകൂടത്തിന് കടമയുണ്ട്. ഇനിയും ഈ കലാപം വളരുവാൻ അനുവദിച്ചുകൂടാ. കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും മൗനം വെടിഞ്ഞ് മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാരിനെ നിയമവാഴ്ചയിലൂടെ നയിക്കുവാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചേലച്ചുവട് ബസ്‌സ്റ്റാൻഡ് മൈതാനിയില്‍ ചേര്‍ന്ന ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നായി നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഐക്യദാര്‍ഢ്യ സദസ് രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍ ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിന്‍റെ സൗന്ദര്യമായ നാനാത്വത്തില്‍ ഏകത്വവും ബഹുസ്വരതയും സംരക്ഷിക്കപ്പെടുവാനുള്ള ഉത്തരവാദിത്വം ഭരണകൂടങ്ങള്‍ക്കുണ്ട്. സ്വാതന്ത്ര്യാനന്തര വിഭജന കാലഘട്ടത്തില്‍ എന്നതുപോലെ ഭാരതത്തിന്‍റെ മണ്ണില്‍ കലാപം ഉണ്ടാകാതിരിക്കുവാൻ ഗാന്ധിജിയുടെ ആശയങ്ങളും ആദര്‍ശങ്ങളും പുനരാവിഷ്കരിക്കപ്പെടണം. കലാപത്തിനിരയായി ജീവഹാനി സംഭവിച്ചവര്‍ക്കും സ്വത്തുവകകള്‍ നഷ്ടപ്പെട്ടവര്‍ക്കും പലായനം ചെയ്യാൻ നിര്‍ബന്ധിതരായവര്‍ക്കും ഉചിതമായ നഷ്ടപരിഹാരം നല്‍കുവാൻ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്‍റ് ജോര്‍ജ് കോയിക്കല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. രൂപതയിലെ ഭക്തസംഘടനകളുടെ പ്രസിഡന്‍റുമാര്‍ ഐക്യദാര്‍ഢ്യ സന്ദേശം നല്‍കി.
പൊതുനിരത്തില്‍ മുട്ടിന്മേല്‍ നിന്ന് ജപമാലയര്‍പ്പണം
മെഴുകുതിരികള്‍ കൈകളിലേന്തി പൊതുനിരത്തില്‍ മുട്ടില്‍നിന്ന് നടത്തിയ പൊതു ജപമാലയര്‍പ്പണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. മണിപ്പുരില്‍ പീഡനമനുഭവിക്കുന്ന ജനവിഭാഗത്തിന് ഐക്യദാര്‍ഢ്യവും ഒപ്പം സര്‍ക്കാരിനും ഭരണകൂടത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കാൻ താത്പര്യം ഉണ്ടാകാനുമായാണ് പ്രാര്‍ഥനായജ്ഞം സംഘടിപ്പിച്ചത്.
ജനങ്ങളുടെ ആശങ്കകള്‍ അറിയിച്ച് പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിസഭയ്ക്കും അയയ്ക്കുന്ന അഞ്ചു ലക്ഷം പേരുടെ ഒപ്പുകള്‍ അടങ്ങിയ ഭീമ ഹര്‍ജിയുടെ ഒപ്പ് ശേഖരണത്തിന്‍റെ ഉദ്ഘാടനം മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നിര്‍വഹിച്ചു. ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന ഡയറക്ടര്‍ ഫാ. റോയി കണ്ണൻചിറ സിഎംഐ മുഖ്യപ്രഭാഷണം നടത്തി. മണിപ്പുരിലെ കലാപത്തില്‍ ചിതറിത്തെറിച്ച രക്തത്തുള്ളികള്‍ ജനാധിപത്യത്തിനെതിരേ ഉയര്‍ന്ന ചോദ്യശരങ്ങളാണെന്ന് ഫാ. റോയി കണ്ണൻചിറ പറഞ്ഞു.
കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍ ഫാ. ഫ്രാൻസിസ് ഇടവകണ്ടം വിശുദ്ധ ഫ്രാൻസിസ് അസീസി രചിച്ച പ്രസിദ്ധമായ സമാധാന പ്രാര്‍ഥന മണിപ്പൂര്‍ ജനതയ്ക്കായി സമര്‍പ്പിച്ച് യോഗം അവസാനിപ്പിച്ചു. കലാപത്തിന് പിന്നിലെ അന്തര്‍ നാടകങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് കെസിവൈഎം ചുരുളി യൂണിറ്റ് അവതരിപ്പിച്ച തിരുവുനാടകം ശ്രദ്ധേയമായി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്








