
പോക്സോ കേസിൽ വിധി വരുന്നതിന് മുൻപ് മുങ്ങിയ പ്രതി ഒമ്പത് വർഷങ്ങൾക്ക് ശേഷം പിടിയിൽ. ഇടുക്കി നെടുങ്കണ്ടം സ്വദേശി വടക്കേപ്പറമ്പിൽ മാത്തുക്കുട്ടി (56) ആണ് കർണാടകയിലെ കുടകിൽ നിന്നും നെടുങ്കണ്ടം പോലീസ് പിടികൂടിയത്. പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി വിചാരണ പൂർത്തിയായി വിധി പ്രഖ്യാപിക്കാൻ തീയതി തീരുമാനിച്ചതിന്റെ തലേന്നാണ് മാത്തുക്കുട്ടി മുങ്ങിയത്.
Also Read: ഇടുക്കി രാജാക്കാടിന് സമീപം വാഹനാപകടം; നിയന്ത്രണം നഷ്ടപ്പെട്ട മിനി ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു.
കോടതിയെ കബളിപ്പിച്ച് വിധി പ്രഖ്യാപനത്തിന് മുൻപ് മുങ്ങിയതോടെ കട്ടപ്പന പോക്സോ കോടതി പ്രതിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പുറമെ മാത്തുക്കുട്ടിയുടെ ഭാര്യ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ ഭർത്താവിനെ കാണാനില്ലെന്ന പരാതിയും നൽകി. വർഷങ്ങളായി പ്രതിയെ കണ്ടെത്താനാവാതെ വന്നതോടെ നെടുങ്കണ്ടം എസ്.ഐ ടി.എസ്.ജയകൃഷ്ണൻ, എസ്.ഐ ബിനോയി എബ്രാഹം, എൻ.ആർ.രജ്ഞിത്ത്, അരുൺ കൃഷ്ണ സാഗർ, ആർ.രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
സംസ്ഥാനത്തിന് അകത്തും പുറത്തും പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞ പ്രതി കർണാടകയിലുണ്ടെന്ന വിവരം ലഭിച്ചതോടെ കർണാടകയിലെ കുടകിൽ എത്തി അന്വേഷണ സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മാത്തുക്കുട്ടി കുടകിലുള്ള ക്രഷർ യൂണിറ്റിൽ ജോലി ചെയ്യുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് കുടകിലെ പാറമടകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







