
നെടുംകണ്ടതിന് സമീപം മാവടിയിൽ ഗൃഹനാഥനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം വെടിയേറ്റതെന്ന നിഗമനത്തിൽ പോലീസ്. മാവടി സ്വദേശി പ്ലാക്കൽ സണ്ണി(57)യാണ് മരണപ്പെട്ടത്. സണ്ണിയുടെ വീട്ടിൽ നിന്നും വെടിഒച്ചയ്ക്ക് സമാനമായ ശബ്ദം കേട്ടതായി നാട്ടുകാർ വ്യക്തമാക്കിയിരുന്നു.
ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. തൊട്ടടുത്ത മുറിയിൽ നിന്നും ശബ്ദം കേട്ട് എത്തിയ ഭാര്യയാണ് രക്തം വാർന്ന നിലയിൽ സണ്ണിയെ കണ്ടെത്തിയത്. ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. സണ്ണിയുടെ കൈയ്ക്കും കഴുത്തിന് താഴെയായും മുറിവേറ്റിട്ടുണ്ട്.
പൊലീസ് നടത്തിയ പരിശോധനയിൽ തലയിലെ മുറിവാണ് മരണകാരണമെന്ന് കണ്ടെത്തി. മരണത്തിൽ ദുരൂഹത തോന്നിയതിനെത്തുടർന്ന് ഫോറൻസിക് സംഘവും, വിരലടയാള വിദഗ്ധരുമെത്തി സ്ഥലത്ത് പരിശോധന നടത്തി. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഉച്ചയോടെ നടത്തിയ പ്രാഥമിക പോസ്റ്റുമോര്‍ട്ടത്തിലാണ് മൂക്കിനുസമീപം വെടിയേറ്റതായി സ്ഥിരീകരിച്ചത്. ഇയാളുടെ മുറിയില്‍ നിന്ന് തോക്കോ വെടിയുണ്ടയോ കണ്ടെത്താനായില്ല. സംഭവത്തിൽ സുഹൃത്തുക്കളായ ചിലർ പോലീസ് നിരീക്ഷണത്തിലാണ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് നെടുങ്കണ്ടം പൊലീസ് വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.