
അർജ്ജുൻ പാണ്ഡ്യൻ പുതിയ തൃശ്ശൂർ ജില്ലാ കളക്ടർ. കളക്ടറായിരുന്ന വി ആർ കൃഷ്ണ തേജ ഇന്റർ സ്റ്റേറ്റ് ഡെപ്യൂട്ടേ ഷനിൽ ആന്ധ്രപ്രദേശിലേക്കു പോയ ഒഴിവിലാണ് നിയമനം. നിലവിൽ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറും ലേബർ കമ്മിഷണറുമാണ്. 2017 ബാച്ച് കേരള കേഡർ ഐ എ സ് ഉദ്യോഗസ്ഥനായ അർജ്ജുൻ പാണ്ഡ്യൻ കണ്ണൂർ അസി.കളക്ടർ, ഒറ്റപ്പാലം, മാനന്തവാടി സബ്കളക്ടർ, അട്ടപ്പാടി നോഡൽ ഓഫീസർ,ഡെവല്പ്മെന്റ് കമ്മിഷണർ ഇടുക്കി, അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ശബരിമല, റവന്യൂ വകുപ്പ് ജോയന്റ് കമ്മിഷണർ, സംസ്ഥാന ലാൻഡ്‌ബോർഡ് സെക്രട്ടറി, സാമൂഹിക സന്നദ്ധ സേന ഡയറക്ടർ, ഹൗസിംഗ് ബോർഡ് സെക്രട്ടറി, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.
ഒരു പർവതാരോഹകൻ കൂടിയാണ് അർജ്ജുൻ പാണ്ഡ്യൻ. ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോ, യൂറോപ്പിലെ ഉയരമുള്ള കൊടുമുടിയായ മൗണ്ട് എൽബ്രസ്,ഹിമാലയസാനുക്കളിലെ നൺ, ദ്രൗ പദി കാ ദണ്ട കൊടുമുടികൾ എന്നിവ അദ്ദേഹം കീഴടക്കിയിട്ടുണ്ട്. മസൂറിയിലെ ഐഎഎസ് പരിശീലനകാലത്ത് മികച്ച സ്പോർട്സ്മാൻ പുരസ്കാരം ലഭിച്ചു.
കൊല്ലം ടി കെ എം എൻജിനീയറിംഗ് കോളേജിൽ നിന്നും ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിടെക് ബിരുദം കരസ്ഥമാക്കിയ അർജ്ജുൻ പാണ്ഡ്യൻ ഇടുക്കി ഏലപ്പാറ സ്വദേശിയാണ്. പാണ്ഡ്യൻ ,ഉഷാകുമാരി ദമ്പതികളുടെ മകനാണ്. ഡോ അനുവാണ് ഭാര്യ. അനുഷയാണ് സഹോദരി.





