
നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെത്തുടർന്ന് ഇടുക്കി ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകർ ബാങ്കിന് മുമ്പിൽ അനിശ്ചിതകാല രാപകൽ സമരം തുടങ്ങി. നെടുങ്കണ്ടത്തെ ഹെഡ് ഓഫീസിലും കുമളി, അടിമാലി, കട്ടപ്പന എന്നീ ബ്രാഞ്ചുകളിലും നൂറുകണക്കിന് ആളുകളാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. എന്നാൽ, കാലാവധി പൂർത്തിയായതും അല്ലാത്തതുമായ നിക്ഷേപങ്ങൾ തിരികെ നൽകാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് നിക്ഷേപകർ ആരോപിച്ചു. ബാങ്കിനെ സമീപിച്ചപ്പോൾ ഉടൻ പണം തിരികെ നൽകാമെന്നാണ് ഓരോ തവണയും നിക്ഷേപകർക്ക് ലഭിക്കുന്ന മറുപടി. പലപ്പോഴും സെക്രട്ടറിയും ഉത്തരവാദിത്വപെട്ട ജീവനക്കാരും ബാങ്കിൽ ഉണ്ടാവാറില്ലെന്നും നിക്ഷേപകർ പറയുന്നു.
നിക്ഷേപകരിൽ 70 ശതമാനത്തോളം ആളുകൾ മുതിർന്ന പൗരന്മാരാണ്. നിക്ഷേപകരിൽ വൃക്കരോഗികൾ, ഹൃദ്രോഗ ബാധിതർ, കാൻസർ രോഗികൾ ഉൾപ്പെടെയുള്ളവർ ചികിത്സയ്ക്കും മരുന്നിനും പണമില്ലാതെ വിഷമിക്കുകയാണ്. നിക്ഷേപത്തുക തിരികെ ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ വകുപ്പുകൾക്കും നവകേരള സദസ്സിലും പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് നിക്ഷേപകർ ഇന്ന് മുതൽ നെടുങ്കണ്ടത്തെ ഹെഡ് ഓഫീസിന് മുമ്പിൽ രാപകൽ സമരം നടത്തുന്നത്.