
ഏലമല പ്രദേശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സമരത്തിനൊരുങ്ങി ഇടുക്കിയിലെ കർഷക സംഘടനകള്‍. അടുത്ത മാസം കേസില്‍ അന്തിമവാദം നടക്കുമ്ബോള്‍ സംസ്ഥാന സർക്കാർ ആവശ്യമായ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് ആശങ്ക. ഇടുക്കിയിലെ ഏലമല പ്രദേശത്ത് പട്ടയം നല്‍കരുതെന്നും ഭൂമി വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നുമാണ് സുപ്രീം കോടതിയുടെ കഴിഞ്ഞ മാസത്തെ ഇടക്കാല വിധി. സി.എച്ച്.ആർ വനഭൂമിയാണെന്നും പട്ടയങ്ങളും പാട്ടങ്ങളും റദ്ദാക്കി കൈയേറ്റം ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് 2002ല്‍ വണ്‍ എർത്ത് വണ്‍ലൈഫ് എന്ന പരിസ്ഥിതി സംഘടന നല്‍കിയ ഹർജിയിലാണ് കോടതിയില്‍ വാദം തുടരുന്നത്. ഡിസംബർ നാലിന് കേസ് വീണ്ടും പരിഗണിക്കും.
സി.എച്ച്.ആർ റവന്യൂ ഭൂമിയാണെന്ന് സത്യവാങ്മൂലമാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ വാദത്തിന് ബലം നല്‍കുന്ന രേഖകള്‍ സമർപ്പിച്ചില്ലെങ്കില്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് കർഷക സംഘടനകളുടെ ആശങ്ക. 2002 മുതല്‍ മാറി മാറി വന്ന സർക്കാരുകള്‍ സുപ്രീം കോടതിയില്‍ നല്‍കിയ രേഖകളിലും സത്യവാങ്മൂലത്തിലുമുണ്ടായ പൊരുത്തക്കേടുകളാണ് കേസില്‍ തിരിച്ചടി ഉണ്ടാക്കിയത്. ഏലം കർഷക സംഘടനകള്‍ക്കിടയില്‍ ഉണ്ടായ ഭിന്നതയും പ്രതിസന്ധി സൃഷ്ടിച്ചു. ഇക്കാര്യത്തില്‍ ഏക അഭിപ്രായം രൂപീകരിക്കാനും തുടർ നടപടികള്‍ ആലോചിക്കാനും 12ന് ചെറുതോണിയില്‍ സർവ്വകക്ഷി യോഗം ചേരും.




