സംസ്ഥാനത്ത് മാറ്റമില്ലാതെ തുടർന്ന് സ്വർണവില. വെള്ളിയാഴ്ചയിലെ വില തന്നെ തുടരുകയാണ്. പവന് 56,920 രൂപയിലും ഗ്രാമിന് 7,115 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില വ്യാഴാഴ്ച കൂടിയിരുന്നു. 80 രൂപയാണ് വര്‍ധിച്ചത്. രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവിലയില്‍ പിന്നീട് കയറിയും ഇറങ്ങിയും നിൽക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
നവംബർ മാസത്തിൽ 14,16,17 തീയതികളിൽ കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. ഒരു ഗ്രാം സ്വർണാഭരണം ലഭിക്കാൻ 6935 രൂപ നൽകിയാൽ മതിയായിരുന്നു. നവംബർ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് സമീപ കാലത്തെ ഏറ്റവും ഉയർന്ന നിരക്ക്. സെപ്തംബർ 20 നാണ് ആദ്യമായി സ്വർണവില 55000 കടന്നിരുന്നത്. പിന്നീട് ഇങ്ങോട്ട് വില കുതിച്ചുയരുകയായിരുന്നു. ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുൾമുനയിൽ നിർത്തിയിരുന്നു സ്വർണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു.





