
യുവ സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവർ പ്രതികളായ ലഹരിക്കേസിൽ ഛായാഗ്രഹകൻ സമീർ താഹിർ അറസ്റ്റിൽ. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സമീറിനും ലഹരിയിടപാടിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ തന്റെ അറിവോടെയല്ല ഫ്ലാറ്റിലെ ലഹരി ഉപയോഗമെന്ന് സമീർ താഹിർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
സമീറിന്റെ ഫ്‌ളാറ്റില്‍ നിരന്തരം ലഹരി ഉപയോഗം നടക്കുന്നതായുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യാന്‍ എക്‌സൈസ് നോട്ടീസ് അയച്ചത്. ലഹരിക്കേസില്‍ സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവര്‍ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് നടപടി. സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍വെച്ചായിരുന്നു ഇവരെ പിടികൂടിയത്. എന്നാൽ ഈ സമയത്ത് സമീർ തന്റെ ഫ്ലാറ്റിൽ ഉണ്ടായിരുന്നില്ല.
1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവായിരുന്നു പിടികൂടുമ്പോള്‍ സംഘത്തിന്‍റെ കൈവശം ഉണ്ടായിരുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം സമീറിന്റെ ഫ്ലാറ്റിൽ പരിശോധന നടത്തിയത്. ഖാലിദ് റഹ്‌മാന്റെയും, അഷ്‌റഫ് ഹംസയുടെയും വൈദ്യപരിശോധനയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു.
ഇവര്‍ പലതവണയായി സമീര്‍ താഹിറിന്റെ ഫ്ളാറ്റിലേക്ക് ലഹരി ഉപയോഗിക്കാനായി എത്തിയിരുന്നെന്നാണ് എക്സൈസ് സംഘം പറയുന്നത്. സുഹൃത്ത് ഷാലിഫ് മുഹമ്മദാണ് സുഹൃത്തുക്കള്‍ വഴി ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. കൂടുതല്‍ ചലച്ചിത്ര പ്രവര്‍ത്തകരിലേക്കും എക്‌സൈസ് അന്വേഷണം വ്യാപിപ്പിക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.