
റാപ്പര്‍ വേടനെക്കുറിച്ചുള്ള തന്റെ പരാമര്‍ശം വളച്ചൊടിച്ചതാണെന്ന് ഗായകന്‍ എം ജി ശ്രീകുമാര്‍. നല്ല ജനപ്രീതി ഉള്ള ഗായകനാണ് വേടന്‍ എന്നും അദ്ദേഹത്തെ പരിചയമില്ലെങ്കിലും ഷോയുടെ ചില ഭാഗങ്ങള്‍ ഫേസ്ബുക്കില്‍ കണ്ടിട്ടുണ്ടെന്നും എം ജി ശ്രീകുമാര്‍ പറയുന്നു. ഒരു ചാനല്‍ തന്നെ വിളിച്ച് ലഹരി ഉപയോഗിച്ചുകൊണ്ട് ഗായകര്‍ പാടുന്നത് ശരിയാണോയെന്ന് ചോദിച്ചപ്പോള്‍ മറുപടിയായി തന്റെ സ്വന്തം കാര്യം മാത്രമാണ് പറഞ്ഞത്. അത് മാധ്യമം വളച്ചൊടിച്ചതില്‍ വിഷമം ഉണ്ടെന്നും എം ജി ശ്രീകുമാര്‍ വിശദീകരിച്ചു. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മൃദുല ദേവിയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെയാണ് എംജി ശ്രീകുമാറിന്റെ വിശദീകരണം.
'ഞാന്‍ എംജി. ഒരു ചാനല്‍ എന്നെ വിളിച്ചു ലഹരി ഉപയോഗിച്ച് കൊണ്ട് ഗായകര്‍ പാടുന്നത് ശരിയാണോ എന്ന് ചോദിച്ചതിന്, മറുപടിയായി, എന്റെ സ്വന്തം കാര്യം മാത്രമാണ് മറുപടി പറഞ്ഞത്. അത് മീഡിയ വളച്ചൊടിക്കുന്നതില്‍ വിഷമം ഉണ്ട്. വേടനെ (ഹിരണ്‍ ദാസ് മുരളി ) എനിക്ക് സത്യത്തില്‍ അറിഞ്ഞുകൂടാ. പരിചയമില്ല. അദ്ദേഹത്തിന്റെ ഷോ നേരിട്ട് കണ്ടിട്ടുമില്ല. ഫേസ് ബുക്കില്‍ ചില ഭാഗങ്ങള്‍ കണ്ടിട്ടുണ്ട്. നല്ല ജനപ്രീതി ഉള്ള ഗായകന്‍. നല്ലത് വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹത്തിനും, ബാന്‍ഡിനും എല്ലാ നന്മകളും നേരുന്നു സ്‌നേഹപൂര്‍വ്വം എം ജി', എന്നാണ് എം ജി ശ്രീകുമാറിന്റെ വിശദീകരണം.
വേടനെ കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ എം ജി ശ്രീകുമാര്‍ നടത്തിയ പരാമര്‍ശമായിരുന്നു വിവാദമായത്. 'വേടനെ അറിയില്ല. കഴിഞ്ഞ 45 വര്‍ഷമായിട്ട് ഞാന്‍ ഇവിടെയുണ്ട്. കേരളത്തില്‍ പാട്ട് പാടാന്‍ പോകാത്ത സ്ഥലങ്ങളില്ല. എന്റെ ലഹരി എന്നത് ഞാന്‍ പാടുമ്പോള്‍ ജനങ്ങള്‍ കൈയ്യടിക്കുമ്പോള്‍ കിട്ടുന്ന ലഹരിയാണ്. സംഗീതം മാത്രമാണ് എന്റെ ലഹരി. മറ്റ് ലഹരികളൊന്നും ഉപയോഗിക്കാറില്ല', എന്നായിരുന്നു എം ജി ശ്രീകുമാറിന്റെ പ്രതികരണം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.