
രേഖകളില്ലാതെയും വൻ തുക പിഴ അടയ്ക്കാതെയും സർവീസ് നടത്തിയ തമിഴ്‌നാട് രജിസ്ട്രേഷനുള്ള നാഷണൽ പെർമിറ്റ് ലോറി മാവേലിക്കരയിൽ പിടിയിലായി. വർഷങ്ങളായി രേഖകളില്ലാതെയും പിഴ അടക്കാതെയും ഓടിയ വാഹനം കഴിഞ്ഞ ദിവസം ചേർത്തലയിൽ വച്ച് ആലപ്പുഴ എൻഫോഴ്സ്മെന്‍റ് സ്ക്വാഡിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. കേസ് ചാർജ് ചെയ്ത് ലോറി കസ്റ്റഡിയിൽ എടുത്തു. എന്നാൽ കസ്റ്റഡിയിലെടുത്ത വാഹനം ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഡ്രൈവർ കടത്തുകയായിരുന്നു.
അപ്പോൾ തന്നെ ഉദ്യോഗസ്ഥർ ആലപ്പുഴ ആർടിഒയെ വിവരമറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ല മുഴുവനും പരിശോധന കർശനമാക്കാൻ നിർദേശം നൽകി. വാഹനം കണ്ടെത്താനായി മഫ്തി സ്ക്വാഡ് രൂപീകരിച്ചിരുന്നു. പരിശോധനയുടെ ഭാഗമായി മഫ്തിയിൽ സഞ്ചരിച്ച ആലപ്പുഴ എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് എംവിഐ മോഹൻലാലിന്റെ അന്വേഷണത്തിൽ വാഹനം മാവേലിക്കരയിലെ ഒരു സ്ഥാപനത്തിൽ ചരക്കിറക്കാനായി എത്തിയിട്ടുണ്ട് എന്ന് കണ്ടെത്തി. ഉടൻ തന്നെ ആർടിഒ മാവേലിക്കര ഓഫീസിലെ ഉദ്യോഗസ്ഥർക്ക് വാഹനം പിടിച്ചെടുക്കാൻ നിർദേശം നൽകി.
രാത്രി 8 മണിയോടു കൂടി മാവേലിക്കര ജോയിന്റ് ആർടിഒ എംജി മനോജ്, എംബിഐ മോഹൻലാൽ, എംഎംവി ഐ സജു പി ചന്ദ്രൻ എന്നിവർ അടങ്ങുന്ന സംഘം വാഹനം പിടിച്ചെടുത്തു. ഡ്രൈവറെ കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ വാഹനം ഓടിക്കാൻ ഡ്രൈവിംഗ് ലൈസൻസ് ഇല്ല എന്ന് എന്നും വാഹനത്തിന്റെ രേഖകൾ ഒന്നും തന്നെ സാധു അല്ലെന്നും മനസ്സിലാക്കി. വാഹനത്തിന് 1,20,000 രൂപ പിഴയിനത്തിൽ കുടിശ്ശിക അടയ്ക്കാനുണ്ട്. മുഴുവൻ പിഴയും അടയ്ക്കാതെ വാഹനം വിട്ടുനൽകില്ലെന്നും ആർടിഒ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.