HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

സംഘർഷം എന്തുവിലകൊടുത്തും ഒഴിവാക്കണം, ഇസ്രയേലും ഇറാനും പരമാവധി സംയമനം പാലിക്കണം; ആശങ്ക പ്രകടിപ്പിച്ച് യുഎൻ

ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്

ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇസ്രയേലും ഇറാനും പരമാവധി സംയമനം പാലിക്കണമെന്ന് ഗുട്ടെറസ് ആവശ്യപ്പെട്ടു. ആഴത്തിലുള്ള സംഘർഷത്തിലേക്ക് നീങ്ങുന്നത് എന്തുവിലകൊടുത്തും ഒഴിവാക്കണം. യുഎസ്-ഇറാൻ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ ആണവ സ്ഥാപനങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തില്‍ ആശങ്കാകുലനാണെന്ന് ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.


ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ പ്രതികരണവുമായി അമേരിക്ക രം​ഗത്തെത്തിയിരുന്നു. ഇസ്രയേൽ ഇറാനിൽ ആക്രമണം നടത്തുമെന്ന് നേരത്തെ അറിയാമായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.ഫോക്സ് ന്യൂസിനോടായിരുന്നു ട്രംപിന്റെ പ്രതികരണം. പക്ഷേ ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന് പ്രസിഡന്റ് ട്രംപ് ആവർത്തിച്ചു. ആണവ പദ്ധതി തടയുന്നതിനായി ഇറാൻ അമേരിക്കയുമായി ചർച്ചകൾ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ഫോക്സ് ന്യൂസിനോട് പറഞ്ഞു.


ഇറാന് ഒരു ആണവ ബോംബ് നിർമ്മിക്കാൻ കഴിയില്ല. ഇറാനുമായുളള ചർച്ചകൾ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആക്രമണത്തിൽ നിരവധി ഇറാനിയൻ നേതാക്കൾ മരിച്ചതായി അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന് മുമ്പ് ഇസ്രയേൽ വിവരം അറിയിച്ചിരുന്നതായും ട്രംപ് പറ‍ഞ്ഞു. ഇറാനുമായുള്ള ആണവ ചർച്ച ഈ ഞായറാഴ്ച ഒമാനിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.


ഇറാനെതിരെ ഏകപക്ഷീയമായ നടപടിയാണ് ഇസ്രയേല്‍ സ്വീകരിച്ചതെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നേരത്തെ പറ‍ഞ്ഞിരുന്നു. ഇറാനെതിരായ ആക്രമണത്തില്‍ തങ്ങള്‍ പങ്കെടുത്തില്ലെന്നും മേഖലയിലെ അമേരിക്കന്‍ സൈന്യത്തെ സംരക്ഷിക്കലാണ് മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു. 'തങ്ങളുടെ സുരക്ഷയ്ക്ക് ഈ നടപടി ആവശ്യമാണെന്ന് ഇസ്രയേല്‍ ഞങ്ങളോട് പറഞ്ഞു. ഞങ്ങളുടെ സേനകളെ രക്ഷിക്കാനുള്ള എല്ലാ നടപടികളും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭരണകൂടവും സ്വീകരിച്ചിട്ടുണ്ട്. ഇറാന്‍ അമേരിക്കന്‍ താല്‍പര്യങ്ങളെയോ ഉദ്യോഗസ്ഥരെയോ ലക്ഷ്യം വെക്കരുതെന്നായിരുന്നു റൂബിയോയുടെ പ്രതികരണം.


ഇസ്രയേല്‍ ആക്രമണത്തില്‍ മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയും രം​ഗത്തെത്തിയിട്ടുണ്ട്. ഇസ്രയേലിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ആയത്തുള്ള ഖമേനി പറഞ്ഞു. ഇസ്രായേല്‍ സ്വയം കയ്‌പേറിയ വിധി നിശ്ചയിച്ചെന്നും അദ്ദേഹം പറഞ്ഞു. തീര്‍ച്ചയായും അത് ലഭിക്കുമെന്നും ആക്രമണം ഇസ്രായേലിന്‍െ നീച സ്വഭാവം വെളിപ്പെടുത്തുന്നതെന്നും ആയത്തുളള ഖമേനി കൂട്ടിച്ചേര്‍ത്തു.


അതേസമയം ഇറാനിലെ നതാന്‍സിലെ പ്രധാന ആണവ കേന്ദ്രം ആക്രമിക്കപ്പെട്ടതായി ഗ്ലോബല്‍ ന്യൂക്ലിയാര്‍ വാച്ച് ഡോഗ് അറിയിച്ചു. ഇസ്രയേലിന്റെയും ജൂത വിഭാഗത്തിന്റെയും ചരിത്രത്തിലെ ഏറ്റവും നിര്‍ണായക നിമിഷമാണിതെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാട്‌സ് പ്രതികരിച്ചു. സൈനികോദ്യോഗസ്ഥരുടെ ഫോറത്തിലായിരുന്നു പ്രതികരണം.


ഇന്ന് പുലർച്ചെയാണ് ഇറാനിലെ വ്യോമ-ആണവ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തിയത്. ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന് പേരിട്ട ആക്രമണത്തില്‍ നിരവധി നേതാക്കള്‍ കൊല്ലപ്പെട്ടു. ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് മേധാവി ഹൊസ്സെയ്ന്‍ സലാമി, ഖദാം അല്‍ അന്‍ബിയ സെന്ററല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് കമാന്‍ഡര്‍ ഖൊലമലി റാഷിദ്, ഇറാന്റെ അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ മുന്‍ മേധാവിയും ആണവ ശാസ്ത്രജ്ഞനുമായ ഫെറെയ്ദൂന്‍ അബ്ബാസി, ഇറാന്റെ ആണവായുധ പദ്ധതിയില്‍ ഉള്‍പ്പെട്ട മുഹമ്മദ് മഹ്ദി തെ്ഹ്‌റാഞ്ചി, ഇറാന്റ സായുധ സേനാ മേധാവി മുഹമ്മദ് ബഗേരി എന്നിവരാണ് കൊല്ലപ്പെട്ടത്. ഖമേനിയുടെ മുതിര്‍ന്ന ഉപദേശകന്‍ അലി ഷംഖാനിക്ക് ഗുരുതര പരിക്കുകളുണ്ട്.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA