
ലോറി ഡ്രൈവർക്ക് മർദനമേറ്റ സംഭവത്തിൽ 5 പേർ അറസ്റ്റിൽ. പെരിയകനാൽ തേയില ഫാക്‌ടറിയിൽ വിറകുമായി എത്തിയ ലോറി ഡ്രൈവർ അടിമാലി പ്രിയദർശനി കോളനി ചേന്നാട്ട് വീട്ടിൽ സുമേഷിനെ(25) മർദിച്ച കേസിലാണ് പെരിയകനാൽ എസ്‌റ്റേറ്റ് സെൻട്രൽ ഡിവിഷനിൽ മുരുക പാണ്ടി (40), മുകേഷ് കുമാർ(25), മണികണ്ഠൻ (കരിമണി -33), പാണ്ടീശ്വരൻ (31), ലോവർ ഡിവിഷനിൽ നന്ദകുമാർ (നന്ദ -25) എന്നിവരെ വിവിധ സ്‌ഥലങ്ങളിൽ നിന്നുമായി ശാന്തൻപാറ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്‌ച വൈകിട്ടാണ് സംഭവം.
ലോഡ് ഇറക്കുന്നതിനായി ലോറി മാറ്റിയിടുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കത്തെത്തുടർന്ന് യൂണിയൻ തൊഴിലാളികൾ ചേർന്ന് ലോറി ഡ്രൈവറെ മർദിച്ച് അവശനാക്കി. ലോറി ഡ്രൈവറുടെ പരാതിയിൽ കേസെടുത്ത ശാന്തൻപാറ പൊലീസ് സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ സിഐ എസ്. ശരലാൽ, ഗ്രേഡ് എസ്‌ഐ റെജി ജോസഫ്, സിവിൽ പൊലീസ് ഓഫിസർമാരായ ആർ.രമേഷ്, വി.ജയകൃഷ്ണൻ, വിൻസൻ്റ്, ജിനോ ജോർജ് എന്നിവരടങ്ങിയ സംഘം പല സ്‌ഥലങ്ങളിൽ നിന്നായി പിടികൂടുകയായിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.