ഇടുക്കി രൂപതയുടെ ആറാമത് മരിയൻ തീർത്ഥാടനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. സെപ്റ്റംബർ അഞ്ച് ശനിയാഴ്ച പതിനായിരത്തിലധികം വിശ്വാസികൾ പങ്കെടുക്കുന്ന പദയാത്ര രാജാക്കാട് ക്രിസ്തുരാജാ ഫൊറോനാ പള്ളിയിൽ നിന്നും ആരംഭിച്ച് രാജകുമാരി ദൈവമാതാ തീർത്ഥാടന ദൈവാലയത്തിലേക്ക് നടക്കും. തീർത്ഥാടനത്തോടനുബന്ധിച്ച് മേഖലയിൽ കർശന ഗതാഗത-പാർക്കിംഗ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
രൂപതയുടെ വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ അണിനിരക്കുന്ന തീർത്ഥാടനത്തിന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകും. ശനിയാഴ്ച രാവിലെ 9.30-ന് രാജാക്കാട് പള്ളിയിലെ പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷം ആരംഭിക്കുന്ന തീർത്ഥാടനം ഉച്ചയ്ക്ക് ഒരു മണിയോടെ രാജകുമാരിയിൽ എത്തിച്ചേരും. തുടർന്ന് സി.ബി.സി.ഐ മുൻ പ്രസിഡന്റും തൃശൂർ അതിരൂപതാ അധ്യക്ഷനുമായ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. രൂപതയിലെ മുഴുവൻ വൈദികരും സഹകാർമ്മികരാകും. വിശ്വാസികൾക്കായി നേർച്ചക്കഞ്ഞിയും ഒരുക്കിയിട്ടുണ്ട്.
കാൽനടയായി നടത്തുന്ന ഈ മഹാതീർത്ഥാടനം ഹൈറേഞ്ചിനാകെ വലിയ ആത്മീയ ഉണർവിന് കാരണമാകുമെന്ന് മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു.
ഗതാഗത ക്രമീകരണങ്ങൾ:
കല്ലാർകുട്ടി, പന്നിയാർകുട്ടി ഭാഗങ്ങളിൽ നിന്നുള്ള ചെറിയ വാഹനങ്ങൾ ഇന്ത്യൻ ഓയിൽ പമ്പിന് മുൻപിൽ നിന്നും തിരിഞ്ഞ് പഞ്ചായത്ത് റോഡ് വഴി സ്കൂൾ ഗ്രൗണ്ടിൽ ആളെ ഇറക്കി അവിടെത്തന്നെ പാർക്ക് ചെയ്യണം.
മുല്ലക്കാനം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ എൻ.എസ്.എസ് ബിൽഡിംഗിന് മുന്നിൽ ആളുകളെ ഇറക്കി ക്ഷേത്രം റോഡിലൂടെ സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
തിങ്കൾക്കാട്, സ്ലീവാമല, കുത്തുങ്കൽ, പഴയവിടുതി വാഹനങ്ങൾക്ക് ബസ് സ്റ്റാൻഡിൽ പാർക്കിംഗ് ഒരുക്കിയിട്ടുണ്ട്.
തീർത്ഥാടകരെ കൊണ്ടുവരുന്ന വലിയ വാഹനങ്ങൾ രാജാക്കാട് സെൻട്രൽ ജംഗ്ഷനിൽ ആളെ ഇറക്കിയ ശേഷം ക്രിസ്തുജ്യോതി സ്കൂൾ ഗ്രൗണ്ടിലോ രാജകുമാരിയിലെ ഗ്രൗണ്ടുകളിലോ പാർക്ക് ചെയ്യണം.
രാവിലെ 9 മുതൽ പൂപ്പാറയിൽ നിന്ന് രാജാക്കാട്ടേക്കുള്ള ഭാരവാഹനങ്ങൾ കുരുവിള സിറ്റി - കടുക്കാസിറ്റി - ഖജനാപ്പാറ - കുംഭപ്പാറ - പുന്നസിറ്റി - വലിയകണ്ടം വഴി തിരിച്ചുവിടും.
തീർത്ഥാടനം ആരംഭിച്ച ശേഷം രാജകുമാരി ഭാഗത്തേക്കുള്ള വാഹനങ്ങൾ അടിവാരം - വാക്കാസിറ്റി - മാങ്ങാത്തൊട്ടി - ആവണക്കുംചാൽ വഴിയും, ശാന്തൻപാറ ഭാഗത്തേക്കുള്ളവ സേനാപതി വഴിയും പോകണം.
ചെമ്മണ്ണാർ, കാന്തിപ്പാറ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ഉച്ചയ്ക്ക് 12 മണി മുതൽ ഹരിത ജംഗ്ഷനിൽ നിന്നും പന്നിയാർ ജംഗ്ഷൻ വഴിയും, ബൈസൺവാലി-ഖജനാപ്പാറ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ കുരുവിള സിറ്റി വഴിയും തിരിച്ചുവിടും.
തിരികെ പോകുന്ന തീർത്ഥാടകർക്കായി രാജകുമാരിയിൽ നിന്നും രാജാക്കാട്ടേക്ക് 15 സർവീസ് ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രധാന പാർക്കിംഗ് കേന്ദ്രങ്ങൾ:
രാജാക്കാട്: ഗവ. ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ട്, ക്രിസ്തുജ്യോതി സ്കൂൾ ഗ്രൗണ്ട്, ബസ് സ്റ്റാൻഡ്.
രാജകുമാരി മേഖല: സെന്റ് മേരീസ് സെൻട്രൽ സ്കൂൾ, രാജകുമാരി നോർത്ത് ഗവ. വി.എച്ച്.എസ്.എസ് ഗ്രൗണ്ട്, കുരുവിള സിറ്റി സെന്റ് ജോർജ്ജ് സ്കൂൾ, മുരിക്കുംതൊട്ടി മാർ മാത്യൂസ് സ്കൂൾ, മോണ്ട്ഫോർട്ട് വാലി സ്കൂൾ ഗ്രൗണ്ട്.
പോലീസിന്റെയും വോളണ്ടിയർമാരുടെയും നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് സംഘാടക സമിതി അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



