
കാട്ടുപോത്തുകളെ വെടിവെച്ചു കൊന്ന് ഇറച്ചി കടത്തിയ സംഭവത്തില്‍ ആറുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഇറച്ചി കടത്താനുപയോഗിച്ച മൂന്ന് വാഹനങ്ങളും പിടിച്ചെടുത്തു. മുരിക്കാശേരി തെക്കേ കൈതക്കല്‍ ഡിനില്‍ സെബാസ്റ്റ്യൻ (34), കൂമ്പൻപാറ സ്വദേശി എംബി സലിം (45), ശെല്യാംപാറ സ്വദേശി സി.എം.മുനീര്‍ (33), കുണ്ടള സാന്‍ഡോസ് എസ്ടി കോളനി നിവാസികളായ പി ശിവന്‍ (26), കെ.രഘു (26). എം കുമാര്‍ (26) എന്നിവരാണ് അറസ്റ്റിലായത്.
Also Read: മദ്യലഹരിയിൽ നടുറോഡിൽ ഭർത്താവും ഭാര്യയും ഏറ്റുമുട്ടി; 20 മിനിട്ടോളം ഗതാഗതം തടസ്സപ്പെട്ടു
സംഭവത്തില്‍ ഒരാള്‍ ഒളിവിലാണ്. പ്രതികള്‍ സഞ്ചരിച്ചിരുന്നതും ഇറച്ചി കടത്താനുപയോഗിച്ചതുമായ ഒരു പിക്കപ്പ് വാന്‍, രണ്ട് കാറുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. കഴിഞ്ഞ മാര്‍ച്ച് 17 ന് രാത്രിയില്‍ ചെണ്ടുവര എസ്റ്റേറ്റിലെ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം ഫീല്‍ഡ് നമ്പര്‍ ഒന്‍പതില്‍ നിന്നാണ് 600 ലധികം കിലോ തൂക്കം വരുന്ന രണ്ടു കാട്ടുപോത്തുകളെ ഇവര്‍ വെടിവച്ചു കൊന്ന് ഇറച്ചി കടത്തിയത്.
27 ന് രാവിലെ കൊളുന്ത് എടുക്കാനെത്തിയ തൊഴിലാളികളാണ് കാട്ടുപോത്തുകളുടെ അവശിഷ്ടങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വിവരം വനം വകുപ്പിനെ അറിയിച്ചത്. കുണ്ടള ഡാമില്‍ മീന്‍ പിടിക്കാനെന്ന വ്യാജേന എത്തിയ സംഘത്തിന് നായാട്ടിനുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുത്തത് സാന്‍ഡോസ് കോളനിയില്‍ നിന്നും പിടിയിലായവരാണ്. ഇവരാണ് ഇറച്ചി ചുമന്ന് വാഹനത്തിലെത്തിച്ചു നല്‍കിയതും. ഒന്നാം പ്രതിയായ ഡിനില്‍ നിരവധി നായാട്ടു കേസുകളിലെ പ്രതിയാണ്. ഇയാളാണ് കാട്ടുപോത്തുകളെ വെടിവച്ചു കൊന്നത്.
മറ്റു തെളിവുകളൊന്നുമില്ലാതിരുന്ന കേസില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ദേവികുളം, അടിമാലി, മൂന്നാര്‍ റെയ്ഞ്ച് ഓഫീസര്‍മാരായ പിവി വെജി, ജോജി ജെയിംസ്, അരുണ്‍ മഹാരാജാ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്. വെടിവയ്ക്കാനുപയോഗിച്ച തോക്ക് കണ്ടെത്താനായില്ല. പ്രതികളെ തെളിവെടുപ്പിനും മറ്റുമായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ദേവികുളം റെയ്ഞ്ചര്‍വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്





