
വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ മോഷണം നടത്തി കടന്നുകളയാൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. തമിഴ്നാട് വില്ലുപുരം വിരിയൂർ പഴയന്നൂർ കോളനി സ്വദേശി നോർത്ത് സ്ട്രീറ്റ് ഹൗസ് നമ്പർ 24ല്‍ രാധാകൃഷ്ണനെ(59)യാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
സ്ഥാപനത്തിലെ വാതിലിന്‍റെ പൂട്ട് തകർത്ത് അകത്തു കടന്ന ഇയാള്‍ രണ്ടു ലക്ഷം രൂപ കവർന്നു. തിങ്കളാഴ്ച രാത്രി പന്ത്രണ്ടോടെ കോതായിക്കുന്ന് റോഡില്‍ വിവാഹ വസ്ത്രങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിലാണ് മോഷണം നടത്തിയത്. ചില്ലുവാതിലിന്‍റെ പൂട്ട് തകർത്ത് അകത്ത് കയറിയ ഇയാള്‍ സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന 2,06,030 രൂപ കൈക്കലാക്കി. തുടർന്ന് നാടുവിടാൻ ശ്രമിക്കുന്നതിനിടെ പോലീസിന്‍റെ മുന്നിലകപ്പടുകയായിരുന്നു.
മോഷണത്തിനു ശേഷം നടന്നുവരികയായിരുന്ന ഇയാള്‍ ഷാപ്പുപടിയില്‍ പോലീസ് പട്രോളിംഗ് സംഘത്തെ കണ്ട് തിരികെപ്പോകാൻ ശ്രമിച്ചു. ഇതോടെ എസ്‌ഐ കെ.ഇ. നജീബും സിപിഒമാരായ ബേസില്‍, നഹാസ്, രതീഷ് എന്നിവരും ചേർന്നു തടഞ്ഞുനിർത്തി കാര്യം അന്വേഷിച്ചു. ഏഴല്ലൂരില്‍ ഹോട്ടല്‍ ജോലിക്ക് വന്നതാണെന്നും ജോലി ഇഷ്ടപ്പെടാത്തതിനാല്‍ തിരികെപ്പോകുകയാണെന്നും പറഞ്ഞു. വീട്ടില്‍ പോകാൻ പണമില്ലെന്നും യാത്രക്കൂലി നല്‍കി സഹായിക്കണമെന്നും പോലീസുകാരോട് അഭ്യർഥിച്ചു.
എന്നാല്‍, ഇയാളുടെ പോക്കറ്റില്‍ പണമിരിക്കുന്നത് പോലീസുകാർ കണ്ടിരുന്നു. സംശയം തോന്നിയതോടെ ഇവർ കൂടുതല്‍ ചോദ്യം ചെയ്തതിനെത്തുടർന്നാണ് മോഷണം നടത്തി വരികയാണെന്ന് വ്യക്തമായത്. പോക്കറ്റില്‍നിന്ന് കിട്ടിയ 6000 രൂപ ഉള്‍പ്പെടെ 2,06,030 രൂപ വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ സ്ഥാപനത്തില്‍ എത്തിച്ച് തെളിവെടുത്തു. തുടർന്ന് മുട്ടം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.


.jpeg)


