സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട കൗമാരക്കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവിന് 25 വർഷം കഠിനതടവും 2,20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം ശൂരനാട് ആനയടി കരയിൽ പുത്തൻപുരയിൽ വീട്ടിൽ ആർ. അമലിനെയാണ് പൈനാവ് അതിവേഗ (പോക്സോ) കോടതി ജഡ്ജി ഡി.എസ്. നോബൽ ശിക്ഷിച്ചത്.
ഇടുക്കി സ്വദേശിനിയായ പെൺകുട്ടിയെ സോഷ്യൽ മീഡിയ വഴിയാണ് പ്രതി പരിചയപ്പെടുന്നത്. തുടർന്ന് രാത്രികാലങ്ങളിൽ പെൺകുട്ടിയുടെ വീട്ടിലെത്തി പലതവണയും, മറ്റൊരു ദിവസം വാഗമണ്ണിൽ എത്തിച്ചും പീഡിപ്പിച്ചെന്നാണ് കേസ്. ഇതിനിടെ യുവാവിന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ കുട്ടി ഇയാളിൽ നിന്ന് അകലാൻ ശ്രമിച്ചെങ്കിലും അമൽ നിരന്തരമായി ശല്യം തുടരുകയായിരുന്നു. തുടർന്നുണ്ടായ മറ്റൊരു സംഭവത്തെത്തുടർന്നാണ് പീഡന വിവരം പുറത്തറിയുന്നത്.
വിവിധ വകുപ്പുകളിലെ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം പ്രതി ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പിഴത്തുക അടയ്ക്കുകയാണെങ്കിൽ അത് പെൺകുട്ടിക്ക് നൽകണമെന്നും പിഴയടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ വ്യക്തമാക്കുന്നു. കൂടാതെ, ഇരയായ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് കോടതി ശുപാർശ ചെയ്തു.
2023-ൽ കാഞ്ഞാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഇ.കെ. സോൾജിമോൻ, വി.ആർ. സുനിൽ എന്നിവർ അന്വേഷണം പൂർത്തിയാക്കി അന്തിമ കുറ്റപത്രം സമർപ്പിച്ചു. എ.എസ്.ഐ. ആശ പി.കെ. പ്രോസിക്യൂഷൻ നടപടികളെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കണ്ടത്തിങ്കരയിൽ കോടതിയിൽ ഹാജരായി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



