ഇടുക്കിയിൽ സത്രം എന്ന സ്ഥലത്ത് അനുവദിച്ച എൻസിസിയുടെ എയർ സ്ട്രിപ്പിന്‍റെ നിർമാണം പുനരാരംഭിക്കാൻ ധാരണ. എയർ സ്ട്രിപ്പിന് ആവശ്യമായ ആറര ഏക്കർ ഭൂമി, സത്രത്തിൽ വിട്ടു നൽകാനുള്ള നടപടികൾ ഉടൻ തുടങ്ങും. വനം വകുപ്പിന്‍റെ എതിർപ്പ് മൂലം, മൂന്ന് വർഷത്തിലധികമായി പണികൾ മുടങ്ങി കിടക്കുകയായിരുന്നു.
എൻസിസിയുടെ എയർ വിങ് കേഡറ്റുകൾക്ക് ചെറു വിമാനം പറത്താൻ പരിശീലനം നൽകാനാണ് സത്രത്തിൽ എയർ സ്ട്രിപ് നിർമ്മിച്ചത്. 800 മീറ്റർ റൺവേയും വിമാനങ്ങൾ പാർക്കു ചെയ്യാനുള്ള ഹാങ്ങറും വാച്ച് ടവറുമൊക്കെ പൂർത്തിയായിരുന്നു. 2022 ഡിസംബർ ഒന്നിന് വ്യോമസേനയുടെ ചെറു വിമാനവും ഹെലികോപ്റ്ററും ഇവിടെ പരീക്ഷണ ലാൻഡിംഗ് നടത്തി. വനം വകുപ്പിന്‍റെ എതിർപ്പ് മൂലം പണികൾ അവതാളത്തിലായി. കനത്ത മഴയിൽ റൺവേയുടെ ഷോൾഡറിൻ്റെ ഒരു ഭാഗം ഇടിഞ്ഞു പോയി. ഇവിടെ സംരക്ഷണ ഭിത്തി കെട്ടുന്നത് വനം വകുപ്പ് തടഞ്ഞു. എയർ സ്ട്രിപ്പിലേക്കുള്ള റോഡിൽ 400 മീറ്റർ ടാറിങ് നടത്താനും വനം വകുപ്പ് അനുവദിച്ചില്ല. കുട്ടികൾക്ക് വിമാനമിറക്കാൻ തടസ്സമായി നിൽക്കുന്ന മൺതിട്ട നീക്കം ചെയ്യണം. ഇതിനെല്ലാണ് വനം വകുപ്പ് സ്ഥലം വിട്ടു നൽകേണ്ടത്. പുതിയ സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ പീരുമേട് എ.എൽഎ സിറിയക് തോമസിൻറെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു.
നിർമ്മാണ പ്രവർത്തനങ്ങൾക്കായി 24 കോടി രൂപ എൻസിസി സർക്കാരിന് കൈമാറിയിട്ടുണ്ട്. 14 കോടി രൂപ ഇതുവരെ ചെലവായി. ഇടിഞ്ഞു പോയ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കാൻ മണ്ണ് പരിശോധന നടത്താൻ കളക്ടർ പൊതുമരാമത്ത് വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ട്. എയർ സ്ട്രിപ്പിനോട് അനുബന്ധിച്ച് കുട്ടികൾക്കായി ഡ്രോൺ സ്റ്റേഷനും റിമോട്ട് പൈലറ്റ് ട്രെയിനിംഗ് സെൻറും തുടങ്ങാൻ എൻസിസി തീരുമാനിച്ചിട്ടുണ്ട്.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



